< Back
India
ഉത്തർപ്രദേശിൽ തിരംഗ യാത്രയ്ക്കിടെ തമ്മിൽതല്ലി ബി.ജെ.പി പ്രവർത്തകർ
India

ഉത്തർപ്രദേശിൽ 'തിരംഗ യാത്ര'യ്ക്കിടെ തമ്മിൽതല്ലി ബി.ജെ.പി പ്രവർത്തകർ

Web Desk
|
11 Aug 2022 5:28 PM IST

തിരംഗയാത്ര കലാപയാത്രയാക്കരുതെന്നാണ് ബി.ജെ.പിയോട് ആവശ്യപ്പെടാനുള്ളതെന്ന് എസ്.പി നേതാവ് അഖിലേഷ് യാദവ് പരിഹസിച്ചു

ലഖ്‌നൗ: ഉത്തർപ്രദേശിൽ നടന്ന 'തിരംഗ യാത്ര'യ്ക്കിടെ പരസ്പരം ഏറ്റുമുട്ടി ബി.ജെ.പി പ്രവർത്തകർ. കാൺപൂരിലെ മോട്ടിജീലിൽ ഇന്നലെ നടന്ന ബി.ജെ.പി പരിപാടിക്കിടെയാണ് സംഭവം.

പരിപാടിക്കായി എത്തിയ യു.പി ഉപമുഖ്യമന്ത്രി ബ്രജേഷ് പഥകിനെ സ്വീകരിക്കാനിരിക്കെയായിരുന്നു പ്രവർത്തകർ തമ്മിൽ തമ്മിൽതല്ലിയത്. പ്രവർത്തകർ എത്തിയ രണ്ടു വാഹനങ്ങൾ കൂട്ടിയിടിച്ചതാണ് തർക്കത്തിലേക്ക് നയിച്ചത്. തർക്കം മൂർച്ഛിച്ചതോടെ പ്രവർത്തകർ തമ്മിൽ പൊരിഞ്ഞ അടിയായി. ഒടുവിൽ മുതിർന്ന നേതാക്കൾ ഇടപെട്ടാണ് ഇവരെ പിരിച്ചുവിട്ടത്.

ഒരു ബൈക്കപകടവുമായി ബന്ധപ്പെട്ട് ചെറിയ കുട്ടികൾ തമ്മിൽ നടന്ന ചെറിയ കശപിശയാണ് തിരംഗ യാത്രയ്ക്കിടെയുണ്ടായതെന്നാണ് കാൺപൂർ ബി.ജെ.പി അധ്യക്ഷൻ സുനിൽ ബജാജ് പ്രതികരിച്ചത്. അവർ ബി.ജെ.പിയുടെ അച്ചടക്കമുള്ള പ്രവർത്തകരാണ്. യാത്ര സമാധാനപരമായാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തിൽ ബി.ജെ.പിക്കെതിരെ പരിഹാസവുമായി പ്രതിപക്ഷ നേതാവും സമാജ്‌വാദി പാർട്ടി(എസ്.പി) തലവനുമായ അഖിലേഷ് യാദവ് രംഗത്തെത്തി. തിരംഗയാത്ര കലാപയാത്രയാക്കരുതെന്നാണ് ബി.ജെ.പിയോട് ആവശ്യപ്പെടാനുള്ളതെന്ന് അഖിലേഷ് പരിഹസിച്ചു.

Summary: BJP workers clash with each other during 'Tiranga Yatra' in Kanpur, Uttar Pradesh

Similar Posts