< Back
India
മമതയ്ക്കെതിരെ ബിജെപിയുടെ പ്രിയങ്ക തിബ്രേവാളോ? ഇന്നറിയാം
India

മമതയ്ക്കെതിരെ ബിജെപിയുടെ പ്രിയങ്ക തിബ്രേവാളോ? ഇന്നറിയാം

Web Desk
|
9 Sept 2021 12:27 PM IST

2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനാല്‍ മുഖ്യമന്ത്രി സ്ഥാനം നിലനിര്‍ത്താന്‍ മമതാ ബാനര്‍ജിയ്ക്ക് ഈ ഉപതെരഞ്ഞെടുപ്പ് വളരെ പ്രധാനപ്പെട്ടതാണ്

പശ്ചിമ ബംഗാളിലെ ഭവാനിപൂരില്‍ വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ മമതാ ബാനര്‍ജിക്കെതിരെ ബിജെപി ആരെ സ്ഥാനാര്‍ഥിയാക്കുമെന്ന ചോദ്യത്തിന് ഇന്ന് ഉത്തരം ലഭിക്കും. ബിജെപിയുടെ അഭിമാന പോരാട്ടത്തില്‍ അഡ്വക്കറ്റ് പ്രിയങ്ക തിബ്രേവാള്‍ മമതാ ബാനര്‍ജിയെ നേരിടും. പ്രഖ്യാപനം ഉടന്‍ വന്നേക്കും.

ബാബുല്‍ സുപ്രിയോയുടെ നിയമോപദേശകയായിരുന്ന പ്രിയങ്ക 2014ലാണ് ബിജെപിയില്‍ ചേരുന്നത്. 2015ല്‍ കൊല്‍ക്കത്ത നഗരസഭയില്‍ മത്സരിച്ചെങ്കിലും തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയോട് പരാജയപ്പെട്ടു. ആറ് വര്‍ഷത്തിനിടയില്‍ ഒട്ടനവധി സ്ഥാനങ്ങള്‍ കൈകാര്യം ചെയ്ത പ്രിയങ്ക 2020ല്‍ ഭാരതീയ ജനതാ യുവമോര്‍ച്ചയുടെ വൈസ് പ്രസിഡന്‍റായി. 2021ല്‍ എന്‍റലി നിയമസഭാ മണ്ഡലത്തില്‍ നിന്നും മത്സരിച്ചെങ്കിലും തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ സ്വര്‍ണ കമല്‍ സാഹയോട് പരാജയപ്പെട്ടു.

പാര്‍ട്ടി എന്നെ ഈ ഉത്തരവാദിത്വം ഏല്‍പ്പിക്കുകയാണെങ്കില്‍ താന്‍ തീര്‍ച്ചയായും നന്നായി പ്രവര്‍ത്തിക്കുമെന്നും ഭവാനിപൂരിലെ ജനങ്ങള്‍ തന്നെ വിജയിപ്പിക്കുമെന്നും പ്രിയങ്ക ന്യൂസ് 18നോട് പറഞ്ഞു.

സെപ്റ്റംബര്‍ 30നു നടക്കുന്ന ഉപതെരഞ്ഞെടുപ്പിന്‍റെ ഫലം ഒക്ടോബര്‍ മൂന്നിനാണ് വരുന്നത്. കോണ്‍ഗ്രസ് ഇതുവരെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല. അഡ്വക്കറ്റ് ശ്രിജീബ് ബിസ്വാസ് ആണ് സിപിഎം സ്ഥാനാര്‍ഥി.

2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനാല്‍ മുഖ്യമന്ത്രി സ്ഥാനം നിലനിര്‍ത്താന്‍ മമതാ ബാനര്‍ജിയ്ക്ക് ഈ ഉപതെരഞ്ഞെടുപ്പ് വളരെ പ്രധാനപ്പെട്ടതാണ്. ആര്‍ട്ടിക്കിള്‍ 164 അനുസരിച്ച് എംഎല്‍എ അല്ലാത്ത ഒരു മന്ത്രി ആറ് മാസത്തിനുള്ളില്‍ രാജിവെക്കണം എന്നാണ് നിയമം.

Similar Posts