
അഹമ്മദാബാദ് വിമാനദുരന്തം: തകർന്ന വിമാനത്തിന് ഗുരുതര സാങ്കേതിക പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായി റിപ്പോർട്ട്
|2025 ജൂൺ 12-നാണ് എയർ ഇന്ത്യ 787 ഡ്രീംലൈനർ വിമാനം തകർന്നുവീണത്
അഹമ്മദാബാദ്: അഹമ്മദാബാദിൽ കഴിഞ്ഞ ജൂണിൽ തകർന്നുവീണ എയർ ഇന്ത്യ 787 ഡ്രീംലൈനർ വിമാനത്തിന് ഗുരുതര സാങ്കേതിക പ്രശ്‌നങ്ങളുണ്ടായിരുന്നതായി റിപ്പോർട്ട്. വിമാനം സർവീസിൽ ഉൾപ്പെടുത്തിയപ്പോൾ തന്നെ തകരാറുകൾ ഉണ്ടായിരുന്നതായി യുഎസ് ആസ്ഥാനമായുള്ള ഫൗണ്ടേഷൻ ഫോർ ഏവിയേഷൻ സേഫ്റ്റി (എഫ്ഒഎസ്)യുടെ റിപ്പോർട്ടിൽ പറയുന്നു.
യുഎസ്, കാനഡ, ആസ്‌ത്രേലിയ തുടങ്ങിയ സ്ഥലങ്ങളിലേക്ക് സർവീസ് നടത്തുന്ന ബോയിങ് 787-ന്റെ 2000ൽ അധികം വിമാനങ്ങൾക്ക് തകരാറുണ്ട് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 2013 അവസാനമാണ് അപകടത്തിൽപ്പെട്ട ഡ്രീംലൈനർ ആദ്യമായി പറന്നത്. 2014-ന്റെ തുടക്കത്തിലാണ് എയർ ഇന്ത്യ ഇത് സർവീസിൽ ഉൾപ്പെടുത്തിയത്.
ആദ്യ ദിവസം മുതൽ തന്നെ വിമാനത്തിന് തകരാറുണ്ടായിരുന്നു. ഇലക്ട്രോണിക്‌സ്, സോഫ്റ്റ്‌വെയർ തകരാറുകൾ, സർക്യൂട്ട് ബ്രേക്കറുകൾ ട്രിപ്പ് ചെയ്തത്, വയറിങ് കേടുപാടുകൾ, പവർസിസ്റ്റം ഘടകങ്ങളുടെ അമിതമായ ചൂട് തുടങ്ങിയ തകരാറുകൾ ഉണ്ടായിരുന്നതായാണ് എഫ്ഒഎസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. 2022 ജനുവരിയിൽ ഉയർന്ന വോൾട്ടേജ് എൻജിൻ പവർ വിതരണം ചെയ്യുന്ന അഞ്ച് പാനലുകളിൽ ഒന്നായ പി100 പവർ ഡിസ്ട്രിബ്യൂഷൻ പാനലിന് തീപിടിച്ചിരുന്നതായും റിപ്പോർട്ടിലുണ്ട്.
2025 ജൂൺ 12-നാണ് വിമാനം അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്കുള്ള യാത്രയിൽ വിമാനം തകർന്നുവീണത്. വിമാനം പറന്നുയർന്ന ഉടൻ തന്നെ വിമാനം തകർന്ന് കത്തിയമരുകയായിരുന്നു. യാത്രക്കാരും ക്രൂ അംഗങ്ങളുമടക്കം വിമാനത്തിലുണ്ടായിരുന്ന 242 പേരിൽ ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്.