< Back
India
85 ലക്ഷം രൂപയുടെ മോമോസ്; തെരുവ് കച്ചവടക്കാരന് ആഭരണങ്ങൾ നൽകി ഏഴാം ക്ലാസുകാരൻ
India

'85 ലക്ഷം രൂപയുടെ മോമോസ്'; തെരുവ് കച്ചവടക്കാരന് ആഭരണങ്ങൾ നൽകി ഏഴാം ക്ലാസുകാരൻ

ആത്തിക്ക് ഹനീഫ്
|
2 Feb 2026 12:47 PM IST

മോമോസിനോടുള്ള പ്രണയം കാരണം ഉത്തർപ്രദേശിലെ ഏഴാം ക്ലാസുകാരന് നൽകേണ്ടി വന്നത് വലിയ വില

ലക്നൗ: മോമോസിനോടുള്ള പ്രണയം കാരണം ഉത്തർപ്രദേശിലെ ഏഴാം ക്ലാസുകാരന് നൽകേണ്ടി വന്നത് വലിയ വില. പ്രിയപ്പെട്ട ലഘുഭക്ഷണത്തിനായുള്ള ലളിതമായ ആഗ്രഹം കുടുംബത്തിനുണ്ടാക്കിയത് 85 ലക്ഷം രൂപയുടെ നഷ്ടം. തെരുവിൽ മോമോസ് കട നടത്തുന്ന മൂന്ന് യുവാക്കൾ കുട്ടിയെ മോമോസ് നൽകാമെന്ന് പ്രലോഭിച്ച് വീട്ടിലെ ആഭരണങ്ങൾ കൈക്കലാക്കി. സൗജന്യമായി മോമോസ് നൽകാമെന്ന് വാഗ്ദാനം ചെയ്ത യുവാക്കൾ പകരം വീട്ടിൽ നിന്ന് ആഭരണങ്ങൾ കൊണ്ടുവരാൻ കുട്ടിയെ ക്രമേണ പ്രേരിപ്പിച്ചുവെന്നും ആരോപിക്കപ്പെടുന്നു. ഉത്തർപ്രദേശിലെ ദിയോറിയ നഗരത്തിലാണ് സംഭവം നടക്കുന്നത്.

വാരണാസിയിലെ ക്ഷേത്ര പൂജാരിയായ വിമലേഷ് മിശ്ര മകന്റെ മോമോസ് കഴിക്കാനുള്ള ആഗ്രഹത്തെ കുറിച്ച് പറയുന്നു. തന്റെ മകന് മോമോസ് വളരെ ഇഷ്ടമാണെന്നും മോമോസ് സ്റ്റാൾ നടത്തുന്ന മൂന്ന് പേർ അവനെ കബളിപ്പിച്ച് വീട്ടിലെ ആഭരണങ്ങൾ തട്ടിയെടുത്തതായും വിമലേഷ്‌ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. വീട്ടിൽ നിന്ന് ആഭരണങ്ങൾ കൊണ്ടുവന്നാൽ സൗജന്യമായി മോമോസ് നൽകാമെന്ന് സ്റ്റാൾ ഉടമകൾ മകനോട് പറഞ്ഞതായും വിമലേഷ് ആരോപിച്ചു. ക്രമേണ കുട്ടി സ്വന്തം വീട്ടിൽ നിന്ന് ആഭരണങ്ങൾ എടുത്ത് യുവാക്കൾക്ക് കൈമാറുകയായിരുന്നു.

വിമലേഷിന്റെ സഹോദരി വീട്ടിൽ വന്ന് ആഭരണങ്ങൾ ആവശ്യപ്പെട്ടപ്പോഴാണ് സത്യം പുറത്തറിയുന്നത്. തുടർന്ന് നടത്തിയ പരിശോധനയിൽ അലമാരയിൽ ആഭരണം കണ്ടെത്താനായില്ല. കുട്ടിയെ ചോദ്യം ചെയ്തതോടെ മോമോസ് വിൽപ്പനക്കാർക്ക് ആഭരണങ്ങൾ നൽകിയതായും സമ്മതിച്ചു. തുടർന്ന് കുട്ടിയുടെ പിതാവ് വിമലേഷ് പോലീസ് പരാതി നൽകി. ആഭരണങ്ങൾക്ക് നിലവിൽ 85 ലക്ഷം രൂപ വിലവരുമെന്ന് അദ്ദേഹം പറയുന്നു. പോലീസ് സമഗ്രമായ അന്വേഷണം ആരംഭിച്ചു.

Similar Posts