
Photo| Special Arrangement
ഒന്നര വർഷത്തെ ലിവിങ് ടുഗദർ, ഒടുവിൽ കല്യാണദിവസം സാരിയെച്ചൊല്ലി തർക്കം; വധുവിനെ കൊലപ്പെടുത്തി വരൻ
|കുടുംബത്തിന്റെ എതിർപ്പ് വകവയ്ക്കാതെയായിരുന്നു ഇരുവരും ഒരുമിച്ച് താമസിച്ചിരുന്നത്.
അഹമ്മദാബാദ്: വിവാഹത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ വധുവിനെ കൊലപ്പെടുത്തി വരൻ. ഗുജറാത്തിലെ ഭാവ്നനഗറിലെ ടെക്രി ചൗക്കിലെ വധുഗൃഹത്തിൽ ശനിയാഴ്ച രാവിലെയാണ് സംഭവം. സാരിയെയും പണത്തേയും ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
24കാരിയായ സോണി ഹിമ്മത് റാത്തോഡ് എന്ന യുവതിയെയാണ് വരനായ സജൻ ബരയ്യ കൊലപ്പെടുത്തിയത്. ഇരുവരും കഴിഞ്ഞ ഒന്നര വർഷമായി ലിവിങ് ടുഗദറിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. തുടർന്ന്, വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നു. ശനിയാഴ്ചയായിരുന്നു വിവാഹം.
കല്യാണ ദിവസം രാവിലെ സജൻ സോണിയുടെ വീട്ടിലെത്തി. ഇവിടെവച്ച്, സാരിയെയും കല്യാണത്തിന്റെ മറ്റ് ചെലവുകളേയും ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായി. തർക്കം രൂക്ഷമായതോടെ, സജൻ സോണിയെ ഇരുമ്പ് കമ്പി കൊണ്ട് അടിക്കുകയും തല ഭിത്തിയിൽ ഇടിപ്പിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ യുവതി സംഭവസ്ഥലത്തു വച്ച് തന്നെ മരിച്ചു. ഒടുവിൽ വധുവിന്റെ വീട് അടിച്ചുതകർത്ത ശേഷം ഇയാൾ സ്ഥലംവിടുകയായിരുന്നു.
'കുടുംബത്തിന്റെ എതിർപ്പ് വകവയ്ക്കാതെയായിരുന്നു ഇരുവരും ഒരുമിച്ച് താമസിച്ചിരുന്നത്. ഇന്നലെയായിരുന്നു ഇവരുടെ വിവാഹം. എന്നാൽ സാരിയും പണവും സംബന്ധിച്ച് വരനും വധുവും തമ്മിൽ തർക്കമുണ്ടാവുകയും കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു'- ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ആർ.ആർ സിംഗാൾ പറഞ്ഞു.
'യുവതിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചിട്ടുണ്ട്. കൊലപാതകത്തിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്'- അദ്ദേഹം കൂട്ടിച്ചേർത്തു. ഒളിവിലുള്ള പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്. ശനിയാഴ്ച പ്രതി അയൽക്കാരനുമായും വഴക്കിട്ടിരുന്നെന്നും ഇതുസംബന്ധിച്ച് പൊലീസിൽ മറ്റൊരു പരാതി ലഭിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.