< Back
India
100 വർഷങ്ങൾക്ക് മുമ്പ് ബ്രിട്ടീഷുകാർ 35,000 രൂപ കടം വാങ്ങി; പലിശയടക്കം തിരികെ നൽകണമെന്ന്  ഇന്ത്യൻ കുടുംബം
India

100 വർഷങ്ങൾക്ക് മുമ്പ് ബ്രിട്ടീഷുകാർ 35,000 രൂപ കടം വാങ്ങി; പലിശയടക്കം തിരികെ നൽകണമെന്ന് ഇന്ത്യൻ കുടുംബം

ജെയ്സി തോമസ്
|
26 Feb 2026 1:25 PM IST

കടം വാങ്ങിയ പണം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടീഷ് സര്‍ക്കാരിന് നോട്ടീസ് അയക്കാൻ ഒരുങ്ങുകയാണ് സേത്ത് ജുമ്മലാലിന്‍റെ ചെറുമകൻ വിവേക് ​​റുത്തിയ

ഭോപ്പാൽ: ഒരു കാലത്ത് സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യം എന്ന് സ്വയം അഭിമാനിച്ചിരുന്നവരാണ് ബ്രിട്ടീഷ് സാമ്രാജ്യം. ഒരു നൂറ്റാണ്ടോളം ലോകത്തെ ഏറ്റവും വലിയ രാഷ്ട്രീയശക്തിയും ബ്രിട്ടീഷ് സമ്രാജ്യമായിരുന്നു. എന്നാൽ ലോകശക്തികൾക്ക് പോലും ഇന്ത്യയിലെ സമ്പന്നനായ പ്രാദേശിക ബിസിനസുകാരനിൽ നിന്നും വായ്പ വാങ്ങേണ്ടി വന്നുവെന്ന് പറഞ്ഞാൽ വിശ്വസിക്കാനാകുമോ? വിചിത്രമെന്ന് തോന്നാമെങ്കിലും ഇന്ത്യയിലെ ഒരു കുടുംബം ബ്രിട്ടീഷ് സർക്കാരിനോട് തങ്ങളുടെ പഴയ കടം തിരിച്ചാവശ്യപ്പെട്ട സംഭവം വലിയ വാർത്തയായിരിക്കുകയാണ്. മധ്യപ്രദേശിലെ സെഹോർ പട്ടണത്തിലുള്ള കുടുംബമാണ് അവകാശവാദവുമായി രംഗത്തെത്തിയത്.

ഏകദേശം 109 വർഷങ്ങൾക്ക് മുമ്പ്, 1917-ൽ, ലോകം യുദ്ധത്തിന്‍റെ പിടിയിലാവുകയും സാമ്രാജ്യത്വ ഭരണം ദുർബലമാവുകയും ചെയ്തപ്പോൾ, സെഹോറിലെയും ഭോപ്പാൽ നാട്ടുരാജ്യത്തിലെയും ഏറ്റവും സമ്പന്നനും സ്വാധീനമുള്ളതുമായ ബിസിനസുകാരിൽ ഒരാളായ സേത്ത് ജുമ്മലാൽ റുത്തിയയിൽ നിന്ന് ബ്രിട്ടീഷ് സർക്കാർ 35,000 രൂപ കടം വാങ്ങിയെന്നാണ് റിപ്പോര്‍ട്ട്. അക്കാലത്ത് ആ തുക വളരെ വലുതായിരുന്നു. എന്നാൽ വര്‍ഷങ്ങൾ കഴിഞ്ഞിട്ടും പണം തിരികെ നൽകിയില്ലെന്നാണ് കുടുംബം പറയുന്നത്.

കടം വാങ്ങിയ പണം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടീഷ് സര്‍ക്കാരിന് നോട്ടീസ് അയക്കാൻ ഒരുങ്ങുകയാണ് സേത്ത് ജുമ്മലാലിന്‍റെ ചെറുമകൻ വിവേക് ​​റുത്തിയ. ഈയിടെയാണ് ഇതുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ, പഴയ രേഖകൾ, കത്തിടപാടുകൾ, കുടുംബ വിൽപത്രം എന്നിവ കണ്ടെത്തിയത്. ബ്രിട്ടീഷ് ഭരണകാലത്ത് ഭോപ്പാൽ നാട്ടുരാജ്യത്തിലെ ഭരണം കാര്യക്ഷമമാക്കുന്നതിനാണ് വായ്പ എടുത്തതെന്നും അത് യുദ്ധ വായ്പയായി നാമകരണം ചെയ്യപ്പെട്ടുവെന്നും രേഖകൾ സൂചിപ്പിക്കുന്നു. വായ്പ നീട്ടിക്കൊടുത്ത് ഏകദേശം 20 വർഷത്തിനുശേഷം, 1937-ൽ സേത്ത് ജുമലാൽ റുത്തിയ മരിച്ചു. കുടുംബം പറയുന്നതനുസരിച്ച്, ഈ വിഷയം പരിഹരിക്കപ്പെടാതെ തുടർന്നു, ക്രമേണ ഇത് എല്ലാവരും മറന്നു.

1917ൽ 35,000 രൂപയെന്നത് ഇപ്പോൾ നിസാര തുകയായി തോന്നിയേക്കാമെന്നും എന്നാൽ ഇന്നത്തെ അതിന്‍റെ മൂല്യം പലിശയും ചേർത്ത് കോടിക്കണക്കിന് രൂപ (ഏകദേശം 1.85 കോടി രൂപ) വരുമെന്ന് റുത്തിയ വാദിക്കുന്നു.

സ്വാതന്ത്ര്യത്തിനുമുമ്പ്, സെഹോർ, ഭോപ്പാൽ നാട്ടുരാജ്യങ്ങളിലെ ഏറ്റവും പ്രമുഖരും സമ്പന്നരുമായിരുന്നു റുത്തിയ കുടുംബം. ഭരണപരമായ സ്വാധീനത്തിനും സാമ്പത്തിക ശക്തിക്കും പേരുകേട്ട അവർ വിശാലമായ ഭൂമിയും സ്വത്തും കൈവശം വച്ചിരുന്നുവെന്ന് റിപ്പോർട്ടുണ്ട്. ഇന്നും, സെഹോറിന്‍റെ വാസസ്ഥലങ്ങളുടെ ഒരു പ്രധാന ഭാഗം, 20 മുതൽ 30 ശതമാനം വരെ, ഒരുകാലത്ത് റുത്തിയകളുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണെന്ന് പറയപ്പെടുന്നു. സെഹോർ, ഇൻഡോർ, ഭോപ്പാൽ എന്നിവിടങ്ങളിൽ കുടുംബത്തിന് ഇപ്പോഴും ഭൂമിയുണ്ട്, കൃഷി, ഹോസ്പിറ്റാലിറ്റി, റിയൽ എസ്റ്റേറ്റ് എന്നീ മേഖലകളിലും റുത്തിയ കുടുംബം സജീവമാണ്.

Similar Posts