< Back
India
Center says ready for discussion on SIR in Parliament
India

ഒടുവിൽ വഴങ്ങി; എസ്ഐആറിൽ പാർലമെന്റിൽ ചർച്ചയ്ക്ക് തയ്യാറെന്ന് കേന്ദ്രം

Web Desk
|
2 Dec 2025 6:51 PM IST

തുടർച്ചയായ പ്രതിപക്ഷ പ്രതിഷേധത്തിനൊടുവിലാണ് പാർലമെന്റിൽ ചർച്ചയാകാമെന്ന് കേന്ദ്രം സമ്മതിച്ചത്.

ന്യൂഡൽഹി: എസ്ഐആറിൽ പ്രതിഷേധവും ജോലിസമ്മർദം മൂലം ബിഎൽഒമാരുടെ ആത്മഹത്യയും തുടരവെ പാർലമെന്റിൽ ചർച്ചയ്ക്ക് തയ്യാറെന്ന് കേന്ദ്ര സർക്കാർ. ‌ലോക്സഭയിൽ ഈ മാസം ഒമ്പതിന് ചർച്ച നടക്കും. ബിസിനസ് അഡ്വൈസറി യോഗത്തിലാണ് തീരുമാനം. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും.

തുടർച്ചയായ പ്രതിപക്ഷ പ്രതിഷേധത്തിനൊടുവിലാണ് പാർലമെന്റിൽ ചർച്ചയാകാമെന്ന് കേന്ദ്രം സമ്മതിച്ചത്. തിങ്കളാഴ്ച വന്ദേമാതരത്തിന്റെ 150ാം വാർഷിക ചർച്ച‌ നടക്കും. ചൊവ്വാഴ്ച നടക്കുന്ന എസ്ഐആർ ചർച്ചയ്ക്കു ശേഷം ബുധനാഴ്ച കേന്ദ്രം മറുപടി നൽകും. 10 മണിക്കൂറാണ് വോട്ടർ പട്ടികയിലെ തീവ്ര പരിഷ്കരണംചർച്ച ചെയ്യുക.

വിഷയം ചർച്ച ചെയ്യാമെന്ന് കേന്ദ്രം അംഗീകരിച്ചതോടെ എസ്ഐആറുമായി ബന്ധപ്പെട്ട് പാർലമെന്റിലെ പ്രതിഷേധങ്ങൾക്കാണ് വിരാമമാകുന്നത്. ഇന്ന് ഇരു സഭകളിലും വലിയ പ്രതിഷേധമാണ് അലയടിച്ചത്. രാജ്യസഭയിൽ എസ്ഐആർ നോട്ടീസുകൾ തള്ളിയതോടെ പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി മുദ്രാവാക്യം വിളിച്ചു. ലോക്സഭയിലും പ്രതിഷേധമുണ്ടായി. ഇതേ തുടർന്ന് രണ്ട് തവണയാണ് നടപടികൾ നിർത്തിവച്ചത്.

ജനങ്ങൾ മരിച്ചുവീഴുന്ന സംഭവം എന്തുകൊണ്ട് സഭയിൽ ചർച്ച ചെയ്യുന്നില്ലെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. ഒടുവിൽ പാർലമെന്ററികാര്യ മന്ത്രി തന്നെ പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിക്കുകയായിരുന്നു.



Similar Posts