< Back
India
തൊഴിലുറപ്പ് പദ്ധതി ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ച് കേന്ദ്രസർക്കാർ
India

തൊഴിലുറപ്പ് പദ്ധതി ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ച് കേന്ദ്രസർക്കാർ

Web Desk
|
16 Dec 2025 6:18 PM IST

മഹാത്മാഗാന്ധിയുടെ പേര് ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ഗാന്ധി ചിത്രങ്ങൾ ഉയർത്തി

ന്യുഡൽഹി: പ്രതിപക്ഷത്തിന്റെ എതിർപ്പ് മറികടന്ന് തൊഴിലുറപ്പ് പദ്ധതി ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ച് കേന്ദ്രസർക്കാർ. പുതിയ ബില്ല് ജനവിരുദ്ധമെന്ന് കോൺഗ്രസ് ആരോപിച്ചു. ബില്ലിനെതിരെ പ്രതിപക്ഷ എംപിമാർ പ്രതിഷേധ മാർച്ച് നടത്തി. കോൺഗ്രസ് നാളെ രാജ്യവ്യാപകമായി പ്രതിഷേധിക്കും.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ പൊളിച്ചെഴുതുന്ന പുതിയ ബില്ലാണ് ഗ്രാമ വികസന മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ അവതരിപ്പിച്ചത്. പദ്ധതിയിൽ നിന്നും മഹാത്മാഗാന്ധിയുടെ പേര് ഒഴിവാക്കിയതിൽ പ്രതിപക്ഷം സഭയിൽ ഗാന്ധി ചിത്രങ്ങൾ ഉയർത്തി പ്രതിഷേധിച്ചു. മഹാത്മാഗാന്ധി രാജ്യത്തിന്റെ വികാരമാണെന്ന് പ്രിയങ്ക ​ഗാന്ധി പറഞ്ഞു. പുതിയ ബില്ലിലൂടെ കൂടുതൽ നിയന്ത്രണം കേന്ദ്രത്തിന് വരികയാണ്. പദ്ധതിയുടെ നിയന്ത്രണം ഏറ്റെടുക്കാനാണ് കേന്ദ്രസർക്കാർ നീക്കം. പുതിയ ബില്ലിലൂടെ 60 ശതമാനം ഫണ്ട് മാത്രമാണ് കേന്ദ്രം നൽകുന്നത്. മഹാത്മ​ഗാന്ധി രാജ്യത്തിന്റെ വികാരമാണെന്നും പ്രിയങ്ക ​ഗാന്ധി പറഞ്ഞു. ഗാന്ധിജിയെ കൊന്നവർ അദ്ദേഹത്തിൻറെ പേരിലുള്ള മഹത്തായ ഒരു നിയമത്തെയും കൊല്ലുകയാണന്ന് സിപിഎം പറഞ്ഞു,

വിബിജി റാംജി എന്ന പുതിയ ബില്ലിൽ കേന്ദ്ര വിഹിതം 90 ശതമാനത്തിൽ നിന്ന് 60 ശതമാനമാക്കി ചുരുക്കി, സംസ്ഥാന വിഹിതം 10 ശതമാനത്തിൽ നിന്ന് 40 ശതമാനമാക്കി ഉയർത്തുന്നതാണ് ഭേദ​ഗതി. തൊഴിൽ ദിനം 100ൽ നിന്ന് 125 ആക്കുകയും, കൂലി ഒരാഴ്ചക്കുള്ളിൽ നൽകാനായില്ലെങ്കിൽ സംസ്ഥാനം തൊഴിലില്ലായ്മ വേതനം നൽകണമെന്നുമാണ് നിർദ്ദേശം. സംസ്ഥാനങ്ങള്‍ നൽകേണ്ട തുകയുടെ പരിധി കേന്ദ്രം തീരുമാനിക്കുന്നത് ഉൾപ്പെടെ കേന്ദ്രം നിർദേശിക്കുന്ന പഞ്ചായത്തുകളിൽ മാത്രം ജോലി നൽകുന്നതാണ് പുതിയ ബില്ല്. ബില്ലിനെതിരെ നാളെ രാജ്യ വ്യാപകമായി പ്രതിഷേധത്തിന് തയ്യാറെടുക്കുകയാണ് കോൺഗ്രസ്.

Related Tags :
Similar Posts