< Back
India
അടുത്തിടെ ഒരു ബ്രേക്കപ്പ് ഉണ്ടായി, ജോലി ചെയ്യാൻ സാധിക്കുന്നില്ല, ലീവ് വേണം സര്‍; ജീവനക്കാരന്‍റെ സത്യസന്ധമായ അവധി അപേക്ഷ പങ്കുവച്ച് സിഇഒ

Photo| Tzido

India

'അടുത്തിടെ ഒരു ബ്രേക്കപ്പ് ഉണ്ടായി, ജോലി ചെയ്യാൻ സാധിക്കുന്നില്ല, ലീവ് വേണം സര്‍'; ജീവനക്കാരന്‍റെ 'സത്യസന്ധമായ അവധി അപേക്ഷ' പങ്കുവച്ച് സിഇഒ

Web Desk
|
29 Oct 2025 3:41 PM IST

ജെൻ സികൾക്ക് മറയില്ല എന്ന അടിക്കുറിപ്പോടെയാണ് ജസ്‍വിര്‍ സ്ക്രീൻ ഷോട്ട് പങ്കുവച്ചത്.

ഗുരുഗ്രാം: സിക്ക് ലീവെടുത്ത് ടൂറിന് പോയി അവസാനം മേലധികാരി കണ്ടുപിടിച്ച പല സംഭവങ്ങളും നമ്മൾ കേട്ടിട്ടുണ്ട്. ചിലരാണെങ്കിൽ ഉള്ള കാരണം സത്യസന്ധമായി തുറന്നുപറഞ്ഞ് അവധി അപേക്ഷിക്കുന്നവരുമുണ്ട്. അത്തരത്തിലൊരു അവധി അപേക്ഷയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. 'ഏറ്റവും സത്യസന്ധമായ ലീവ് അപേക്ഷ' എന്നാണ് കമ്പനി സിഇഒ ഇതിനെ വിശേഷിപ്പിച്ചത്.

ഗുരുഗ്രാമിലെ നോട്ട് ഡേറ്റിങ്ങിന്‍റെ സഹസ്ഥാപകനും സിഇഒയുമായ ജസ്‍വിര്‍ സിങ്ങാണ് അവധിക്ക് അപേക്ഷിച്ചുകൊണ്ടുള്ള തന്‍റെ ജീവനക്കാരന്‍റെ മെയിലിന്‍റെ സ്ക്രീൻ ഷോട്ട് എക്സിൽ പങ്കുവച്ചത്. പനിയോ തലവേദനയോ മരണമോ പോലുള്ള കാരണങ്ങളായിരുന്നില്ല ജീവനക്കാരൻ മെയിലിൽ പറഞ്ഞിരുന്നത്. "അടുത്തിടെ എന്‍റെ പ്രണയബന്ധം തകർന്നു, ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്നില്ല. എനിക്ക് ഒരു ചെറിയ ഇടവേള വേണം. ഇന്ന് ഞാൻ വീട്ടിൽ നിന്നാണ് ജോലി ചെയ്യുന്നത്. അതിനാൽ 28 മുതൽ 8 വരെ എനിക്ക് അവധി വേണം" എന്നായിരുന്നു മെയിലിൽ ഉണ്ടായിരുന്നത്. 'എനിക്ക് ലഭിച്ച ഏറ്റവും സത്യസന്ധമായ അവധി അപേക്ഷ. ജെൻ സികൾക്ക് മറയില്ല' എന്ന അടിക്കുറിപ്പോടെയാണ് ജസ്‍വിര്‍ സ്ക്രീൻ ഷോട്ട് പങ്കുവച്ചത്.

പോസ്റ്റ് നിമിഷനേരം കൊണ്ട് തന്നെ വൈറലായി. നിരവധി പേരാണ് ജീവനക്കാരന്‍റെ സത്യസന്ധതയെ അഭിനന്ദിച്ചത്. പുതിയ തലമുറയിലെ പ്രൊഫഷണലുകൾ ജോലിസ്ഥലത്ത് പോലും അവരുടെ മാനസികാരോഗ്യത്തെയും വൈകാരിക ക്ഷേമത്തെയും കുറിച്ച് ചർച്ച ചെയ്യുന്നതിൽ നിന്ന് ഒഴിഞ്ഞുമാറുന്നില്ലെന്നും നെറ്റിസൺസ് അഭിപ്രായപ്പെട്ടു. കോര്‍പറേറ്റ് തൊഴിൽ അന്തരീക്ഷത്തിൽ പലപ്പോഴും ഉപയോഗിക്കുന്ന സ്ക്രിപ്റ്റഡ് ഒഴികഴിവുകളിൽ നിന്നുള്ള പുതിയ മാറ്റമാണിതെന്ന് ഒരാൾ ചൂണ്ടിക്കാട്ടി. ജീവനക്കാരന്‍റെ സത്യസന്ധതയെ മാനിച്ച സിഇഒ ഉടൻ തന്നെ ലീവ് നൽകുകയും ചെയ്തു.

സിഇഒയുടെ സഹാനുഭൂതി നിറഞ്ഞ സമീപനത്തെ സോഷ്യൽ മീഡിയ ഉപയോക്താക്കൾ പ്രശംസിച്ചു. ''ഇത് മേലധികാരികൾക്ക് നല്ലൊരു മാതൃകയാണെന്നും മറ്റുള്ളവര്‍ക്ക് ഈ ധാരണയുണ്ടായിരുന്നെങ്കിൽ മാനസികാരോഗ്യ അവധികൾ സാധാരണ നിലയിലാകുമായിരുന്നു'' എന്നായിരുന്നു മറ്റൊരു കമന്‍റ്.

Similar Posts