< Back
India
ചണ്ഡീഗഢ് സർവകലാശാലയിലെ ഒളിക്യാമറ വിവാദം; ഫോണിൽ മറ്റൊരു പെൺകുട്ടിയുടെ വീഡിയോ കൂടിയുണ്ടെന്ന് പ്രതിഭാഗം അഭിഭാഷകൻ
India

ചണ്ഡീഗഢ് സർവകലാശാലയിലെ ഒളിക്യാമറ വിവാദം; ഫോണിൽ മറ്റൊരു പെൺകുട്ടിയുടെ വീഡിയോ കൂടിയുണ്ടെന്ന് പ്രതിഭാഗം അഭിഭാഷകൻ

Web Desk
|
20 Sept 2022 7:02 AM IST

അറസ്റ്റിലായ മൂന്ന് പ്രതികളെയും റിമാൻഡ് ചെയ്തു

ചണ്ഡീഗഢ് : ചണ്ഡീഗഢ് സർവകലാശാലയിലെ വിദ്യാർഥിനികളുടെ ശുചിമുറി ദൃശ്യം പ്രചരിപ്പിച്ച കേസിൽ അറസ്റ്റിലായ മൂന്ന് പ്രതികളെയും റിമാൻഡ് ചെയ്തു. സർവകലാശാലയിലെ വിദ്യാർഥിനി അടക്കമുള്ള മൂന്ന് പ്രതികളെയും ഏഴുദിവസത്തേക്കാണ് കോടതി റിമാൻഡ് ചെയ്തത്.

അതേസമയം, പിടിച്ചെടുത്ത ഫോണിൽനിന്ന് മറ്റൊരു പെൺകുട്ടിയുടെ വീഡിയോ കൂടി കണ്ടെടുത്തതായി പ്രതിഭാഗം അഭിഭാഷകനായ സന്ദീപ് ശർമ പറഞ്ഞു. പ്രതികളുടെ മൊബൈൽ ഫോണുകൾ ഫൊറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും. മറ്റു വിദ്യാർഥിനികളുടെ ശുചിമുറി ദൃശ്യങ്ങൾ പകർത്തി എന്ന ആരോപണത്തിന്റെ നിജസ്ഥിതി ശാസ്ത്രീയ പരിശോധനയിലൂടെ പുറത്ത് വരും എന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതിയായ വിദ്യാർഥിനിയെ ഒരു യുവാവ് ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും അഭിഭാഷകൻ പറഞ്ഞു. ഒരു വീഡിയോ മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് പൊലീസ് നേരത്തെ പറഞ്ഞത്.

സംഭവത്തിൽ ഹോസ്റ്റൽ വാർഡനെ കഴിഞ്ഞ ദിവസം സ്ഥലം മാറ്റിയിരുന്നു. വിദ്യാർഥികളുടെ ആവശ്യങ്ങൾ പരിശോധിക്കാമെന്ന് പൊലീസും സർവകലാശാല അധികൃതരും ഉറപ്പ് നൽകി. ഇതോടെ വിദ്യാർഥികൾ നടത്തിവന്നിരുന്ന സമരം ഇന്നലെ അവസാനിപ്പിച്ചു. ഈ മാസം 24 വരെ ക്ലാസുകൾ നിർത്തിവെച്ചിട്ടുണ്ട്.

ശുചിമുറി ദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്നാരോപിച്ച് ശനിയാഴ്ച രാത്രി സർവകലാശാലയിൽ വിദ്യാർഥികൾ ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. ചണ്ഡിഗഢ് സർവകലാശാലയിലെ വനിതാ ഹോസ്റ്റലിലെ ദൃശ്യങ്ങളാണ് സാമൂഹ്യമാധ്യമങ്ങളിൽ ചോർന്നത്. ഹോസ്റ്റിലെ ഒരു പെൺകുട്ടിയാണ് കൂടെ താമസിക്കുന്ന കുട്ടിയുടെ സ്വകാര്യ വീഡിയോകൾ പകർത്തി പ്രചരിപ്പിച്ചത്. എന്നാൽ പ്രതിഷേധത്തിനെത്തിയ വിദ്യാർഥികൾ കാമ്പസിൽ ആത്മഹത്യാഭീഷണി മുഴക്കിയതായും റിപ്പോർട്ടുകൾ പൊലീസും കോളേജ് അധികൃതരും തള്ളിക്കളഞ്ഞു.

Similar Posts