
ദശരഥ് ഗാഗ്രായി Photo| Special Arrangement
https://www.mediaoneonline.com/india/chief-electoral-officer-demands-investigation-against-jharkhand-mla-301394
വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചെന്ന് ആരോപണം; ജാർഖണ്ഡ് എംഎൽഎയ്ക്കെതിരെ അന്വേഷണം
|മൂന്ന് തവണ ഖർസവാൻ മണ്ഡലത്തെ പ്രതിനിധീകരിച്ച ദശരഥ് ഗാഗ്രായിയുടെ വിജയത്തെ ചോദ്യം ചെയ്ത പരാതിയിലാണ് അന്വേഷണം
റാഞ്ചി: തെരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചെന്ന പരാതിയിൽ ആരോപണവിധേയനായ എംഎൽഎയ്ക്കെതിരെ അന്വേഷണം വേണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ. ജാർഖണ്ഡിലെ ഖർസവാൻ നിയമസഭാ മണ്ഡലം എംഎൽഎ ദശരഥ് ഗാഗ്രായിയ്ക്കെതിരെ ഉയർന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കാനാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ കെ. രവികുമാർ സെറൈകേല ഡെപ്യൂട്ടി കമ്മീഷണറോട് ആവശ്യപ്പെട്ടത്.
മൂന്ന് തവണ ഖർസവാൻ മണ്ഡലത്തെ പ്രതിനിധീകരിച്ച ദശരഥ് ഗാഗ്രായിയുടെ ഐഡന്‍റിറ്റിയെ ചോദ്യം ചെയ്തുകൊണ്ട് ലാൽ ജി റാം ടിയു എന്നയാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞടുപ്പ് കമ്മീഷന്റെ ഇടപെടൽ. 'എംഎൽഎയ്ക്കെതിരായ പരാതി ഖർസവാൻ ഡെപ്യൂട്ടി കമ്മീഷണർ നിതീഷ് കുമാർ സിങിന് അയച്ചു. അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.' മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.
ഫലപ്രഖ്യാപനത്തിന് ശേഷമുണ്ടാകുന്ന എംഎൽഎമാർ ഉൾപ്പെട്ട വിവാദങ്ങൾ കൈകാര്യം ചെയ്യേണ്ടത് അതത് സംസ്ഥാനങ്ങളിലെ ഗവർണറുമാരും എംപിമാർ ഉൾപ്പെട്ട വിഷയങ്ങൾ രാഷ്ട്രപതിയുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ആരോപണത്തെ പാടെ തള്ളിക്കളഞ്ഞ ദശരഥ് ഗാഗ്രായി, ഭരണകക്ഷികൾക്കെതിരെ കഴമ്പില്ലാത്ത ആരോപണങ്ങൾ സ്ഥിരമായി ഉന്നയിക്കുന്നയാളാണ് പരാതിക്കാരനെന്ന് കുറ്റപ്പെടുത്തി.
'നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മൂന്ന് തവണയായി ജനവിധി തേടിയ താൻ സത്യവാങ്മൂലങ്ങളും രേഖകളും സമർപ്പിച്ചതാണ്. ഉന്നയിക്കപ്പെട്ട ആരോപണങ്ങളൊക്കെയും അടിസ്ഥാനരഹിതം. വാസ്തവത്തിൽ, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ കുറ്റക്കാരനാണ് പരാതിക്കാരൻ. അധികാരത്തിലിരിക്കുന്നവർക്കെതിരെ നിരന്തരമായി ആരോപണമുന്നയിക്കുന്ന പ്രകൃതക്കാരനും.' ഗഗ്രായി പറഞ്ഞു.
സിറ്റിങ് എംഎൽഎയുടെ വ്യക്തിത്വത്തെ ചോദ്യം ചെയ്തുകൊണ്ട് ജൂലൈ എട്ടിനാണ് ലാൽ ജി റാം ടിയു ആദ്യമായി പരാതി ഫയൽ ചെയ്യുന്നത്. മുൻ സൈനികനെന്ന് അവകാശപ്പെടുന്ന പരാതിക്കാരൻ, നിലവിൽ ദശരഥ് ഗാഗ്രായിയുടെ പേരിൽ എംഎൽഎ ആയി സേവനമനുഷ്‌ഠിക്കുന്നത് മൂത്ത സഹോദരൻ രാമകൃഷ്ണ ഗാഗ്രായിയാണ് എന്ന് വരെ ആരോപിക്കുന്നുണ്ട്. സെപ്റ്റംബർ 18-ന് ഒപ്പിട്ട സത്യവാങ്മൂലത്തിൽ, ഔദ്യോഗിക രേഖകൾ, ശേഖരിച്ച വിവരങ്ങൾ എന്നിവ നിരത്തിക്കൊണ്ട് ആരോപണങ്ങളിൽ താൻ ഉറച്ചുനിൽക്കുന്നതായും തുടരന്വേഷണത്തിന് നിയമപരമായ പ്രാധാന്യമുണ്ടെന്നും പരാതിക്കാരൻ പറഞ്ഞു.