
കുട്ടികളുടെ മരണം: കോൾഡ്റിഫ് കഫ്സിറപ്പ് നിർമാതാക്കളുടെ ലൈസൻസ് റദ്ദാക്കി
|കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റേതാണ് നടപടി
ന്യൂഡൽഹി: രാജ്യത്തെ കഫ്സിറപ്പ് മരണങ്ങളിൽ ഉത്തരാവാദിയായ കഫ് സിറപ്പ് നിർമാതാക്കളുടെ ലൈസൻസ് റദ്ദാക്കി. കോൾഡ്റിഫ് കഫ്സിറപ്പ് നിർമ്മാതാക്കളുടെ ലൈസൻസാണ് കേന്ദ്ര ആരോഗ്യമന്താലയം റദ്ദാക്കിയത്.
തമിഴ്നാട്ടിലെ ശ്രീസാന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ കാഞ്ചീപുരത്തെ നിർമാണ യൂണിറ്റിന്റെ ലൈസൻസാണ് റദ്ദാക്കിയത്. കഫ്സിറപ്പ് മരണങ്ങളിൽ കേന്ദ്രസർക്കാർ ജാഗ്രത ശക്തമാക്കിയിരുന്നു. സാഹചര്യം വിലയിരുത്താൻ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളുമായി ചർച്ച നടത്തി.
മധ്യപ്രദേശിലെ 14 കുട്ടികളടക്കം 17 പേരാണ് ഇതുവരെ മരിച്ചത്. മധ്യപ്രദേശിൽ കോൾഡ്റിഫ് ചുമ മരുന്ന് നൽകിയ ഡോക്ടറെ അറസ്റ്റ് ചെയ്തു. കേരളം അടക്കം അഞ്ചുസംസ്ഥാനങ്ങളിൽ കോൾഡ്റിഫ് കഫ് സിറപ്പ് നിരോധിച്ചു.
രാജ്യത്ത് കഫ്സിറപ്പ് കഴിച്ച് മരിക്കുന്ന കുട്ടികളുടെ എണ്ണം വർധിക്കുന്നതിൽ ആശങ്ക തുടരുകയാണ്. വിഷയത്തിൽ രാജവ്യാപക പരിശോധന കേന്ദ്ര ആരോഗ്യ മന്ത്രാലയം ആരംഭിച്ചു. സംസ്ഥാനങ്ങളിലെ സാഹചര്യങ്ങൾ വിലയിരുത്താനായാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ നേതൃത്വത്തിൽ സംസ്ഥാനങ്ങളുടെ യോഗം ചേർന്നത്.