< Back
India

India
എയിംസിലെ സെർവർ ഹാക്ക് ചെയ്തത് ചൈനീസ് സംഘമെന്ന് എഫ്ഐആർ; ചോർത്തിയ ഡാറ്റകളെല്ലാം വീണ്ടെടുത്തു
|14 Dec 2022 2:25 PM IST
നൂറ് സെർവറുകളിൽ അഞ്ചെണ്ണത്തിലെ വിവരങ്ങൾ മുഴുവനായും ഹാക്കർമാർ ചോർത്തിയിരുന്നു
ന്യൂ ഡൽഹി: എയിംസിലെ സെർവർ ഹാക്ക് ചെയ്തത് ചൈനീസ് സംഘമെന്ന് എഫ്.ഐ.ആർ. നൂറ് സെർവറുകളിൽ അഞ്ചെണ്ണത്തിലെ വിവരങ്ങൾ മുഴുവനായും ഹാക്കർമാർ ചോർത്തി. അതേസമയം ഹാക്ക് ചെയ്യപ്പെട്ട ഡാറ്റ വീണ്ടെടുത്തെന്ന് കേന്ദ്രം അറിയിച്ചു. എയിംസ് സെർവർ ഹാക്ക് ചെയ്തത് വിദേശത്ത് നിന്നെന്നാണെന്ന പ്രാഥമികാന്വേഷണ റിപ്പോർട്ട് നേരത്തെ പുറത്തുവന്നിരുന്നു.
നവംബർ 23 ഉച്ചയ്ക്ക് 2.43 നാണ് ഹാക്കിങ് നടന്നത്. മുൻ പ്രധാനമന്ത്രി ഡോ .മൻമോഹൻ സിങ്, കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർ പലഘട്ടങ്ങളിലും എയിംസിൽ ചികിത്സ നേടിയതിനാൽ ഇവരുൾപ്പെടെ പ്രധാന വ്യക്തികളുടെ ആരോഗ്യ വിവരങ്ങൾ സെർവറിലുണ്ട്. രോഗികളെ കൂടാതെ ആരോഗ്യ പ്രവർത്തകർ, സ്റ്റാഫുകൾ , വാക്‌സിനേഷൻ ചെയ്തവർ , ആബുലൻസ് സർവീസ്, എന്നിങ്ങനെ വിപുലമായ ഡാറ്റയാണ് സർവറുകളിൽ സൂക്ഷിച്ചിരിക്കുന്നത്.