< Back
India
രാജ്യത്ത് ക്രിസ്മസ് ഭീഷണിയുടെ നിഴലിൽ: ആഘോഷങ്ങൾക്കിടയിലെ സംഘ്പരിവാര്‍ അക്രമങ്ങളെ അപലപിച്ച് സിബിസിഐ
India

'രാജ്യത്ത് ക്രിസ്മസ് ഭീഷണിയുടെ നിഴലിൽ': ആഘോഷങ്ങൾക്കിടയിലെ സംഘ്പരിവാര്‍ അക്രമങ്ങളെ അപലപിച്ച് സിബിസിഐ

Web Desk
|
23 Dec 2025 4:26 PM IST

''ജബൽപൂരിൽ മതപരിവർത്തനം ആരോപിച്ച് യുവതിയെ മർദിച്ച സംഭവം ഞെട്ടലുളവാക്കുന്നു''

ന്യൂഡല്‍ഹി: ക്രിസ്മസ് ആഘോഷങ്ങൾക്കിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ അക്രമസംഭവങ്ങളെ അപലപിച്ച് കത്തോലിക്കാ ബിഷപ്പ് കൗൺസിൽ ഓഫ് ഇന്ത്യ (സിബിസിഐ).

ആസൂത്രിതമായ ആക്രമണങ്ങളാണ് വിവിധ സംസ്ഥാനങ്ങളിലുണ്ടാകുന്നത്. സമാധാനപരമായി കരോൾ പാടുന്നവർക്കും പള്ളികളിൽ പ്രാർത്ഥനയ്ക്കായി ഒത്തുകൂടിയവർക്കും എതിരെ ഉണ്ടാകുന്ന ഇത്തരം ആക്രമണങ്ങൾ, ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തെയും ഭയമില്ലാതെ ആരാധിക്കാനും ജീവിക്കാനുമുള്ള അവകാശത്തെയും ഗുരുതരമായി ഹനിക്കുന്നതാണെന്നും സിബിസിഐ പ്രസ്താവനയിൽ പറഞ്ഞു.

ജബൽപൂരിൽ മതപരിവർത്തനം ആരോപിച്ച് യുവതിയെ മർദിച്ച സംഭവം ഞെട്ടലുളവാക്കുന്നു. ക്രിസ്മസ് ഭീഷണിയുടെ നിഴലിലാണ്. ജബൽപൂരിൽ ആക്രമണത്തിന് നേതൃത്വം നൽകിയ അഞ്ജു ഭാർഗവയെ ബിജെപി പുറത്താക്കണം. അതിക്രമങ്ങൾ നടത്തുന്ന സംഘടനകൾക്കെതിരെ ഉടൻ നടപടിയെടുക്കണമെന്നും സിബിസിഐ ആവശ്യപ്പെട്ടു.

ക്രൈസ്തവർക്കെതിരെ ഡിസംബർ 24ന് ഛത്തീസ്‌ഗഡിൽ ബന്ദിന് ആഹ്വാനം ചെയ്തുകൊണ്ട് സോഷ്യൽമീഡിയയിലൂടെ വിദ്വേഷപ്രചാരണം നടത്തുന്നതിലും കൗൺസിൽ ആശങ്ക പ്രകടിപ്പിച്ചു. വിദ്വേഷവും അക്രമവും പ്രചരിപ്പിക്കുന്ന എല്ലാ വ്യക്തികൾക്കും സംഘടനകൾക്കുമെതിരെ അടിയന്തരവും എല്ലാവരും കാണത്തക്ക രീതിയിലുള്ള നടപടി സ്വീകരിക്കാൻ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോടും സിബിസിഐ ആവശ്യപ്പെട്ടു.

മധ്യപ്രദേശിലെ ജബൽപൂരിലാണ് കാഴ്ച പരിമിതിയുള്ള യുവതിയെ ബിജെപി നേതാവ് ആക്രമിച്ചത്. നിർബന്ധിത മതപരിവർത്തനമെന്ന് ആരോപിച്ച് ബിജെപി നേതാവ് അഞ്ജു ഭാർഗവയാണ് യുവതിയെ മർദിക്കുകയായിരുന്നു.

Similar Posts