< Back
India
കൊലപാതകക്കേസില്‍ പ്രതിയായ കര്‍ണാടക ബിജെപി എംഎൽഎക്കെതിരെ   ലുക്ക് ഔട്ട് സർകുലർ; കീഴടങ്ങുന്നതാണ് നല്ലതെന്ന് ആഭ്യന്തര മന്ത്രി
India

കൊലപാതകക്കേസില്‍ പ്രതിയായ കര്‍ണാടക ബിജെപി എംഎൽഎക്കെതിരെ ലുക്ക് ഔട്ട് സർകുലർ; കീഴടങ്ങുന്നതാണ് നല്ലതെന്ന് ആഭ്യന്തര മന്ത്രി

റിഷാദ് അലി
|
11 Feb 2026 6:55 PM IST

ചൊവ്വാഴ്ച കർണാടക ഹൈക്കോടതി എംഎൽഎയുടെ ഇടക്കാല ജാമ്യം റദ്ദാക്കിയിരുന്നു

ബംഗളൂരു: ഗുണ്ടാസംഘം തലവൻ ശിവകുമാറെന്ന ബിക്ലു ശിവയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും ബിജെപി എംഎൽഎയുമായ ബൈരതി ബസവരാജ് കീഴടങ്ങുന്നതാണ് നല്ലതെന്ന് കർണാടക ആഭ്യന്തരമന്ത്രി ഡോ.ജി പരമേശ്വര.

ചൊവ്വാഴ്ച കർണാടക ഹൈക്കോടതി എംഎൽഎയുടെ ഇടക്കാല ജാമ്യം റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. എംഎല്‍എയെ പിടികൂടാന്‍ പൊലീസ് വിവിധ സംസ്ഥാനങ്ങളിൽ ലുക്ക് ഔട്ട് സർകുലർ പുറപ്പെടുവിച്ചു. ബംഗളൂരു കെആർ പുരം എംഎല്‍എയാണ് ബൈരതി ബസവരാജ്. എപ്പോൾ വേണമെങ്കിലും അദ്ദേഹത്തെ അറസ്റ്റ് ചെയ്തേക്കാമെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

കുറ്റാന്വേഷണ വിഭാഗം (സിഐഡി) ഒന്നിലധികം പ്രത്യേക സംഘങ്ങൾ രൂപീകരിക്കുകയും എംഎല്‍എയ്ക്കായി തെരച്ചില്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. എംഎൽഎ രാജ്യം വിടാൻ ശ്രമിച്ചേക്കാമെന്ന സംശയത്തിന്റെ പശ്ചാത്തലത്തിൽ, അദ്ദേഹത്തിനെതിരെ ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചു. മറ്റ് സംസ്ഥാനങ്ങളിലെ പൊലീസ് സേനകളുമായും സിഐഡി സംസാരിക്കുന്നുണ്ട്.

കഴിഞ്ഞ വർഷം ജൂലൈ 15ന് ബംഗളൂരുവിലെ ഹലസുരു പ്രദേശത്താണ് ബിക്ലു ശിവയുടെ കൊലപാതകം നടന്നത്. വീടിന് മുന്നിൽ ബിക്ലു ശിവയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കേസിൽ അഞ്ചാം പ്രതിയാണ് എംഎല്‍എ. കൊലപാതകക്കുറ്റവും ചുമത്തിയിട്ടുണ്ട്. ഇരയുടെ മാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് എംഎല്‍എക്കെതിരെ കേസ് എടുത്തത്.

എന്നാല്‍ ബിജെപി എംഎൽഎയുടെ പേര് താനൊരിക്കലും പരാതിയിൽ പരാമർശിച്ചിട്ടില്ലെന്നും എഫ്‌ഐആറിൽ അദ്ദേഹത്തിന്റെ പേര് എങ്ങനെ ഉൾപ്പെടുത്തിയെന്ന് അറിയില്ലെന്നും മരിച്ചയാളുടെ മാതാവ് അവകാശപ്പെട്ടതോടെ കേസ് പിന്നീട് നാടകീയമായ വഴിത്തിരിവിലായിരുന്നു. എന്നാൽ കേസിലെ പ്രധാന പ്രതിയുമായി ബസവരാജിന് ബന്ധമുണ്ടെന്ന് പിന്നീട് പൊലീസ് സ്ഥിരീകരിച്ചു. കേസിലെ മുഖ്യപ്രതിയായ ജഗ്ഗ എന്ന ജഗദീഷുമായി ബസവരാജിന് തുടക്കത്തിൽ നേരിട്ട് ബന്ധമുണ്ടായിരുന്നുവെന്നും പൊലീസ് കണ്ടെത്തി.

Similar Posts