India
മനുഷ്യത്വം അവർക്കൊന്നുമല്ല; ഗസ്സയിലെ ആക്രമണം ഇസ്രായേലിന്റെ ഭീരുത്വം വെളിപ്പെടുത്തുന്നു - പ്രിയങ്ക ഗാന്ധി
India

'മനുഷ്യത്വം അവർക്കൊന്നുമല്ല'; ഗസ്സയിലെ ആക്രമണം ഇസ്രായേലിന്റെ ഭീരുത്വം വെളിപ്പെടുത്തുന്നു - പ്രിയങ്ക ഗാന്ധി

Web Desk
|
19 March 2025 10:46 PM IST

​ഗസ്സയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 413 പേരാണ് കൊല്ലപ്പെട്ടത്

ന്യൂഡൽഹി: ഗസ്സയിൽ 130 കുഞ്ഞുങ്ങളടക്കം നിരപരാധികളായ 400 പേരുടെ കൂട്ടക്കൊല നടത്തിയതിലൂടെ മനുഷ്യത്വം എന്നത് തങ്ങൾക്ക് ഒന്നുമല്ലെന്നാണ് ഇസ്രായേൽ തെളിയിക്കുന്നതെന്ന് കോൺഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി. ഗസ്സയിലെ ആക്രമണം ഇസ്രായേലിന്റെ ഭീരുത്വം വെളിപ്പെടുത്തുന്നുവെന്നും പ്രിയങ്ക ഗാന്ധി എക്സിൽ കുറിച്ചു.

സത്യത്തെ അഭിമുഖീകരിക്കാൻ കഴിയാത്ത അവരുടെ ദൗർബല്യത്തെയും കഴിവില്ലായ്മയെയും ആണ് ഈ ആക്രമണത്തിലൂടെ നമുക്ക് കാണാൻ സാധിക്കുന്നത്. പാശ്ചാത്യ ഭരണാധികാരികൾ ഫലസ്തീൻ ജനതയുടെ ഈ വംശഹത്യയെ അംഗീകരിച്ച് അതിനോട് യോജിച്ചാലും നിരവധി ഇസ്രായേലികൾ അടക്കമുള്ള ലോക ജനതയുടെ മനസാക്ഷി ഫലസ്തീനകൾക്കൊപ്പമാണ്. സങ്കൽപിക്കാനാകാത്ത ദുരിതമേറ്റുവാങ്ങിയാലും ഫലസ്തീൻ ജനതയുടെ ധീരത നിലനിൽക്കുമെന്നും പ്രിയങ്ക പറഞ്ഞു.

താൽക്കാലിക വെടിനിർത്തൽ അവസാനിപ്പിച്ച് മുന്നറിയിപ്പില്ലാതെ ഗസ്സക്കു നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 413 പേരാണ് കൊല്ലപ്പെട്ടത്. നിരവധി സ്ത്രീകളും കുട്ടികളും മരിച്ചവരിൽ ഉൾപ്പെടും. 660ലേറെ പേർക്ക്​ പരിക്കേറ്റു. ഗസ്സയുടെ വിവിധ ഭാഗങ്ങളിൽ വ്യോമാക്രമണം തുടരുന്നതിനൊപ്പം കരയാക്രമണത്തിനുള്ള ഒരുക്കങ്ങളും ഇസ്രായേൽ ആരംഭിച്ചിട്ടുണ്ട്. ബന്ദികളെ കൈമാറാൻ തയാറായില്ലെങ്കിൽ മാരകമായ ആക്രമണമായിരിക്കും നടക്കുകയെന്ന്​ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ഹമാസിന്​ താക്കീത്​ നൽകിയിരുന്നു.

Similar Posts