< Back
India
വാട്സ്ആപ്പില്‍ വര്‍ഗീയ സന്ദേശം: മംഗളൂരുവില്‍ വയോധികൻ അറസ്റ്റിൽ

representative image

India

വാട്സ്ആപ്പില്‍ വര്‍ഗീയ സന്ദേശം: മംഗളൂരുവില്‍ വയോധികൻ അറസ്റ്റിൽ

Web Desk
|
17 Jan 2026 12:17 PM IST

15 വർഷമായി മംഗളൂരുവിൽ താമസിച്ച് കെട്ടിടനിർമാണ മേഖലയിൽ ജോലി ചെയ്യുന്ന ജാർഖണ്ഡ് സ്വദേശി ദിൽജൻ അൻസാരിക്ക് നേരെ കഴിഞ്ഞ ഞായറാഴ്ച ആൾക്കൂട്ട ആക്രമണമുണ്ടായിരുന്നു.

മംഗളൂരു: മംഗളൂരുവിൽ ആൾക്കൂട്ട ആക്രമണത്തിന് പ്രേരിപ്പിക്കുന്ന വാട്ട്‌സ്ആപ്പ് സന്ദേശം പങ്കിട്ടതിന് വയോധികനെ പൊലീസ് അറസ്റ്റ് ചെയ്തു .ധർമ്മപാല ഷെട്ടിയാണ് (70) അറസ്റ്റിലായതെന്ന് സിറ്റി പൊലീസ് കമ്മീഷണർ സുധീർ കുമാർ റെഡ്ഡി പറഞ്ഞു.

"ഹിന്ദു ഗെലെയാര ബലഗ എന്ന വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ മംഗളൂരു ഒരു മിനി ബംഗ്ലാദേശായി മാറുന്നതിന് മുമ്പ് ഹിന്ദുക്കളേ ഉണരൂ." എന്നായിരുന്നു സന്ദേശത്തിലെ വാചകം. ഇത്തരം സന്ദേശങ്ങൾ ഇന്ത്യൻ പൗരന്മാരെ, ബംഗ്ലാദേശികൾ എന്നാരോപിച്ച് ആൾക്കൂട്ട ആക്രമണത്തിന് പ്രേരിപ്പിക്കുന്നതാണെന്നാണ് കണ്ടെത്തല്‍.

15 വർഷമായി മംഗളൂരുവിൽ താമസിച്ച് കെട്ടിടനിർമാണ മേഖലയിൽ ജോലി ചെയ്യുന്ന ജാർഖണ്ഡ് സ്വദേശി ദിൽജൻ അൻസാരിക്ക് നേരെ കഴിഞ്ഞ ഞായറാഴ്ച ആൾക്കൂട്ട ആക്രമണമുണ്ടായിരുന്നു. മതം ചോദിച്ചറിഞ്ഞ ശേഷം നാലുപേർ ചേർന്ന് നടത്തിയ വധശ്രമത്തിൽ നിന്ന് പ്രദേശത്തെ സ്ത്രീയാണ് അൻസാരിയെ രക്ഷപ്പെടുത്തിയത്. കുളൂർ സ്വദേശികളായ കെ.മോഹൻ (37) രതീഷ് ദാസ് (32), ധനുഷ് (24), സാഗർ (24) എന്നിവരെ വധശ്രമം കുറ്റം ചുമത്തി കാവൂർ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന അൻസാരിയെ കുളൂരിൽ ബസ് ഇറങ്ങിയ പ്രതികൾ തടഞ്ഞുനിർത്തിയാണ് അക്രമിച്ചത്.

മംഗളൂരു നഗരത്തിൽ ഒരു പ്രത്യേക സ്ഥലത്ത് ബംഗ്ലാദേശികൾ അനധികൃതമായി ഹോട്ടലും അതിന്റെ മറവിൽ അനാശാസ്യ പ്രവർത്തനവും നടക്കുന്നുവെന്നായിരുന്നു 'ഹിന്ദു ഗെലെയാര ബലഗ' വാട്സ് ആപ് ഗ്രൂപ്പിലെ മറ്റൊരു സന്ദേശം. പരാതി നൽകിയിട്ടും പൊലീസ് നിഷ്ക്രിയമാണെന്നും ഹിന്ദുക്കൾ ഉണരണമെന്ന ആഹ്വാനവും നൽകിയിരുന്നു. എന്നാൽ ഈ ഹോട്ടൽ 2014ൽ വിലകൊടുത്ത് വാങ്ങിയ സ്ഥലത്താണ് പ്രവർത്തിക്കുന്നതെന്നും അവരിൽ ആരും ബംഗ്ലാദേശിയല്ലെന്നും പൊലീസ് കണ്ടെത്തിയിരുന്നു.

Similar Posts