< Back
India
ഇന്ത്യ-പാക് വെടിനിർത്തലിലെ യുഎസ് മധ്യസ്ഥത: ചോദ്യങ്ങൾ ഉയർത്തി കോൺഗ്രസ്
India

ഇന്ത്യ-പാക് വെടിനിർത്തലിലെ യുഎസ് മധ്യസ്ഥത: ചോദ്യങ്ങൾ ഉയർത്തി കോൺഗ്രസ്

Web Desk
|
11 May 2025 11:12 AM IST

ചോദ്യങ്ങൾക്ക് എല്ലാം പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്തരം നൽകണം. പ്രത്യേക പാർലമെൻറ് സമ്മേളനം വിളിച്ചു ചർച്ച നടത്തണമെന്നും ജയറാം രമേശ്

ന്യൂ ഡൽഹി: ഇന്ത്യ-പാക് വെടിനിർത്തലിലെ യുഎസ് മധ്യസ്ഥതയിൽ ചോദ്യങ്ങൾ ഉയർത്തി കോൺഗ്രസ്. ഷിംല കരാർ ഉപേക്ഷിച്ചോ? മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കുള്ള വാതിലുകൾ തുറന്നിട്ടുണ്ടോ? മൂന്നാം സ്ഥലത്ത് ചർച്ച നടത്താമെന്ന യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ പരാമർശം എന്താണ് ഉദ്ദേശിക്കുന്നത്? പ്രശ്നപരിഹാരത്തിന് നയതന്ത്ര മാർഗങ്ങൾ തേടുന്നുണ്ടോ? തുടങ്ങിയ ചോദ്യങ്ങളാണ് എക്‌സിലൂടെ ജയറാം രമേശ് പങ്കുവെച്ചത്.

ചോദ്യങ്ങൾക്ക് എല്ലാം പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്തരം നൽകണം. പ്രത്യേക പാർലമെൻറ് സമ്മേളനം വിളിച്ചു ചർച്ച നടത്തണമെന്നും ജയറാം രമേശ് പറഞ്ഞു. 1971-ൽ ഇന്ദിരാഗാന്ധി കാണിച്ച അസാധാരണ ധീരതയും ദൃഢനിശ്ചയവും കോൺഗ്രസ് ആവർത്തിച്ചു. അതേസമയം, ഇന്ദിരാഗാന്ധി അമേരിക്കയ്ക്ക് കീഴടങ്ങിയില്ലെന്ന കോൺഗ്രസ് പ്രചാരണത്തെ തള്ളി ശശി തരൂർ രംഗത്തെത്തി. നേതാക്കളുടെ നിലപാടുകൾക്ക് വിരുദ്ധമായാണ് കോൺഗ്രസ് നേതാവ് ശശി തരൂരിന്റെ പ്രസ്താവന ഉണ്ടായത്.1971 ലെ സാഹചര്യവും 2025 ലെ സാഹചര്യവും വ്യത്യസ്തമെന്നായിരുന്നു പ്രതികരണം.

യു എസ് മധ്യസ്ഥതയിൽ സമാജ് വാദി പാർട്ടി, ഉദ്ധവ് ശിവസേന വിഭാഗം തുടങ്ങിയവരും ചോദ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്.പാർലമെന്റ് സമ്മേളനവും സർവകക്ഷി യോഗവും ഉടൻ വിളിക്കണമെന്ന് ഇരു പാർട്ടികളും ആവശ്യപ്പെട്ടു. പ്രധാനമന്ത്രി പങ്കെടുക്കുമെങ്കിൽ മാത്രമേ മറ്റു രാഷ്ട്രീയ പാർട്ടികൾ പങ്കെടുക്കുമെന്ന നിലപാട് സ്വീകരിക്കണമെന്ന് കപിൽ സിബൽ ആവശ്യപ്പെട്ടു.

അതേസമയം, ഇന്ത്യ-പാക് വെടിനിർത്തലിന് പിന്നാലെ അതിർത്തികൾ ശാന്തമാകുന്നു. ഇന്നലെ രാത്രി പത്തരയ്ക്ക് ശേഷം അതിർത്തികളിൽ വെടിവെപ്പോ ഡ്രോൺ ആക്രമണമോ റിപ്പോർട്ട് ചെയ്തിട്ടില്ല. പഞ്ചാബിലെ അമൃത്സറിൽ നൽകിയിരുന്ന റെഡ് അലർട്ട് പിൻവലിച്ചു. നിയന്ത്രണങ്ങളും പിൻവലിച്ചു.

ജമ്മു കശ്മീരിലെ ഭീകരബന്ധമുള്ള കേസുകളിൽ സംസ്ഥാന അന്വേഷണ ഏജൻസിയുടെ റെയ്ഡ് നടന്നു. ഷോപ്പിയാനിലും കുൽഗാമിലുമാണ് റെയ്ഡ്. ആവശ്യമെങ്കിൽ തിരിച്ചടിക്കാൻ സേനകൾക്ക് നിർദ്ദേശം നൽകിയതായി വിദേശ കാര്യ സെക്രട്ടറി വിക്രം മിശ്രി ഇന്നലെ പറഞ്ഞിരുന്നു.

Similar Posts