
അമിത് ഷാക്കെതിരെ അംബേദ്കറുടെ ജന്മഭൂമിയിൽ കോൺഗ്രസ് റാലി; ജാതി സെൻസസ് ആവശ്യത്തിൽ ഉറച്ചു നിൽക്കുന്നതായി രാഹുൽ ഗാന്ധി
|നരേന്ദ്രമോദിയും അമിത് ഷായും പാപികളാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ
ഭോപാല്‍: അംബേദ്കറെ അപമാനിച്ച അമിത്ഷാക്കെതിരെ മധ്യപ്രദേശിലെ അംബേദ്കറുടെ ജന്മനാട്ടിൽ കോൺഗ്രസിന്റെ റാലി. നരേന്ദ്രമോദിയും അമിത് ഷായും പാപികളാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന്‍ ഖർഗെ പറഞ്ഞു.
ജാതി സെൻസസ് ആവശ്യത്തിൽ ഉറച്ചു നിൽക്കുന്നതായി രാഹുൽ ഗാന്ധി വ്യക്തമാക്കി. ജനങ്ങളെ ദുരിതത്തിലാക്കിയ മോദിയും അമിത്ഷായും നരകത്തിൽ പോകുമെന്നും ഖർഗെ ആഞ്ഞടിച്ചു. ഗംഗയിൽ മുങ്ങിയാൽ ദാരിദ്ര്യം മാറില്ല. ഇതാരുടെയെങ്കിലും വിശ്വാസത്തെ വൃണപ്പെടുത്തിയെങ്കിൽ മാപ്പ് ചോദിക്കുന്നു എന്ന് പറഞാണ് കോൺഗ്രസ് അധ്യക്ഷൻ സംസാരിച്ചത്.
അംബേദ്കർ, മഹാത്മാഗാന്ധി, ശ്രീബുദ്ധൻ, ശ്രീനാരായണ ഗുരു എന്നിവരുടെ കൂടി ആശയങ്ങൾ അടങ്ങിയതാണ് ഇന്ത്യൻ ഭരണഘടനയെന്ന് രാഹുൽഗാന്ധിപറഞ്ഞു. ഈ ഭരണഘടന ആക്രമിക്കപ്പെടുകയാണ്. 1947ൽ ഇന്ത്യയ്ക്ക് സ്വാതന്ത്യം ലഭിച്ചില്ല എന്നാണ് ആർഎസ്എസ് നേതാവ് മോഹൻ ഭാഗവത് പറയുന്നത്, ഭരണഘടനയ്ക്ക് നേരെയുള്ള ആക്രമണമാണത്. അമിത്ഷാ, അംബേദ്ക്കറേയും പരിഹസിക്കുന്നു. ഇതിനെയെല്ലാം ചെറുക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ബിഎസ്പി സ്ഥാപകനേതാവ് കാൻഷിറാമിൻ്റെ സഹോദരി സ്വരൻകൗർ വേദിയിലെത്തി രാഹുൽ ഗാന്ധിക്ക് പിന്തുണ നൽകി. അംബേദ്ക്കർ രണ്ട് വയസ് വരെ ജീവിച്ച ഇൻഡോറിലെ മഹുവിലായിരുന്നു ജയ്ബാപ്പു-ജയ്ഭീം-ജയ് സംവിധാൻ റാലി.