< Back
India
160 സീറ്റുകൾ നേടുമെന്ന അമിത് ഷായുടെ പ്രഖ്യാപനം: ബിഹാറിൽ ബിജെപി വോട്ട് കൊള്ളക്ക് പദ്ധതിയിടുന്നുവെന്ന് കോൺഗ്രസ്‌

അമിത് ഷാ-ജയറാം രമേശ് | Photo| PTI-ANI

India

160 സീറ്റുകൾ നേടുമെന്ന അമിത് ഷായുടെ പ്രഖ്യാപനം: ബിഹാറിൽ ബിജെപി വോട്ട് കൊള്ളക്ക് പദ്ധതിയിടുന്നുവെന്ന് കോൺഗ്രസ്‌

Web Desk
|
29 Sept 2025 3:55 PM IST

മുൻകൂട്ടി നിശ്ചയിച്ചത് പോലെയാണ് അമിത് ഷായുടെ പ്രഖ്യാപനമെന്നും ജയറാം രമേശ്

പറ്റ്ന: ബിഹാറിൽ വോട്ട് കൊള്ളക്ക് ബിജെപി പദ്ധതിയിടുന്നതായി കോൺഗ്രസ്. 243ൽ 160 സീറ്റുകൾ എൻഡിഎ നേടുമെന്ന അമിത് ഷായുടെ പ്രഖ്യാപനം ഇതിനുദാഹരണമാണ് . മുൻകൂട്ടി നിശ്ചയിച്ചത് പോലെയാണ് അമിത് ഷായുടെ പ്രഖ്യാപനമെന്നും ജയറാം രമേശ് ആരോപിച്ചു.

ജയറാം രമേശിന്റെ എക്സ് കുറിപ്പ് ഇങ്ങനെ: 'വിദ്യാഭ്യാസ മേഖലയില്‍ വിസി എന്നതിന്റെ അർത്ഥം വൈസ് ചാൻസലർ എന്നാണ്. സ്റ്റാർട്ടപ്പ് ലോകത്ത്, വെഞ്ച്വർ ക്യാപിറ്റലിനെയാണ് വിസി എന്ന് വിശേഷിപ്പിക്കുന്നത്. ഇനി സൈന്യത്തിലാണെങ്കില്‍ വിസി എന്നാല്‍ വീർ ചക്ര എന്നാണ്. രാഷ്ട്രീയത്തിലിപ്പോള്‍ പുതിയ വിസി ഉയർന്നുവന്നിരിക്കുന്നു- വോട്ട് ചോരി( വോട്ട് മോഷണം).

വോട്ട്ചോരിയുടെ ശിൽപ്പികൾ ബിഹാറിൽ ഒരു ലക്ഷ്യം ഇതിനകം നിശ്ചയിച്ചിട്ടുണ്ട്. സംസ്ഥാനത്തെ 243 സീറ്റുകളിൽ 160 ലധികം സീറ്റുകൾ എൻഡിഎ നേടുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി ആത്മവിശ്വാസത്തോടെ തന്നെ പ്രഖ്യാപിച്ചുകഴിഞ്ഞു. വിസി (വോട്ട് മോഷണം), വിആർ (വോട്ട് സൗജന്യങ്ങൾ) എന്നിവയിലൂടെ ഈ ഫലം കൈവരിക്കാനാകുമെന്ന് അദ്ദേഹത്തിന് ഉറപ്പുണ്ട്.

പക്ഷേ, രാഷ്ട്രീയബോധമുള്ള ബിഹാറിലെ ജനങ്ങൾ ഈ ഗൂഢാലോചനകളെ പരാജയപ്പെടുത്തും. ബിഹാറിൽ മഹാസഖ്യം വിജയിക്കും, അതിന്റെ ആദ്യ പ്രകമ്പനം ഡൽഹി വരെ അനുഭവപ്പെടും'.

അതേസമയം ബിഹാറിൽ നിയമസഭാതെരഞ്ഞെടുപ്പ്‌ തീയതികൾ ഒക്ടോബർ ആറിനോ ഏഴിനോ പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഒക്ടോബർ നാല്‌, അഞ്ച്‌ തീയതികളിൽ മുഖ്യ തെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ബിഹാര്‍ സന്ദര്‍ശിക്കുന്നുണ്ട്. ഇതിന് ശേഷമാകും പ്രഖ്യാപനം. 2020ൽ ബിഹാറിൽ മൂന്ന്‌ ഘട്ടങ്ങളായാണ്‌ തെരഞ്ഞെടുപ്പ്‌ നടത്തിയത്‌. ഇക്കുറി രണ്ട് ഘട്ടങ്ങളിലാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നവംബർ 22നാണ്‌ ബിഹാറിലെ നിലവിലെ നിയമസഭയുടെ കാലാവധി പൂർത്തിയാകുന്നത്‌.

Similar Posts