< Back
India
അസമിലെ കുടിയൊഴിപ്പിക്കലിനെതിരെ പോരാട്ടം നടത്താൻ കോൺഗ്രസ്; ഭയപ്പെടേണ്ടെന്ന് ഗൗരവ് ഗൊഗോയ്
India

അസമിലെ കുടിയൊഴിപ്പിക്കലിനെതിരെ പോരാട്ടം നടത്താൻ കോൺഗ്രസ്; ഭയപ്പെടേണ്ടെന്ന് ഗൗരവ് ഗൊഗോയ്

Web Desk
|
16 July 2025 11:57 AM IST

''ഭയപ്പെടേണ്ടതില്ലെന്ന സന്ദേശം നൽകാനാണ് മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും അസമിലേക്ക് വരുന്നത്''

ഗുവാഹത്തി: അസമിലെ കുടിയൊഴിപ്പിക്കലിനെതിരെ പോരാട്ടം നടത്താൻ കോൺഗ്രസ്. അസമിലെ ജനങ്ങളുടെ അന്തസ്സിനും ഭൂമിക്കുമായി പോരാടുമെന്ന് അസം കോൺഗ്രസ് അധ്യക്ഷൻ ഗൗരവ് ഗൊഗോയ് വ്യക്തമാക്കി.

''മുഖ്യമന്ത്രിയും സഹപ്രവർത്തകരും ദരിദ്രരുടെ ഭൂമി തട്ടിയെടുക്കുന്നു. മുഖ്യമന്ത്രി ഒരു റിയൽ എസ്റ്റേറ്റ് ബ്രോക്കറെ പോലെ പെരുമാറുന്നു. 17,000 ഏക്കർ ഭൂമി പുറത്തുനിന്നുള്ള വ്യവസായികൾക്ക് ദാനം ചെയ്തു. ആദിവാസികളെയും ന്യൂനപക്ഷങ്ങളെയും കുടിയിറക്കുന്നു. ഭീതിയുടെയും ഭീകരതയുടെയും ഭരണമാണ് നടക്കുന്നതെന്നും''- ഗൗരവ് ഗൊഗോയ് പറഞ്ഞു.

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പാര്‍ട്ടി അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും ഇന്ന് അസം സന്ദര്‍ശിക്കാനിരിക്കെയാണ് ഗൗരവ് ഗൊഗോയിയുടെ പ്രതികരണം.

ഗൗരവ് ഗൊഗോയിയുടെ വാക്കുകള്‍ ഇങ്ങനെ:

'' ഭയത്തിന്റെയും ഭീകരതയുടെയും ഭരണത്തിൻ കീഴിൽ ജീവിക്കുന്ന അസമിലെ എല്ലാ ജനങ്ങളുടെയും നീതിക്കുവേണ്ടി അസമിലെ കോൺഗ്രസ് പാർട്ടി പോരാടും. ഭയപ്പെടേണ്ടതില്ലെന്ന സന്ദേശം നൽകാനാണ് മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും അസമിലേക്ക് വരുന്നത്. മുഖ്യമന്ത്രിയും സഹപ്രവർത്തകരും പാവപ്പെട്ടവരുടെ ഭൂമി തട്ടിയെടുക്കുകയാണ്.

അസം മുഖ്യമന്ത്രി ഒരു റിയൽ എസ്റ്റേറ്റ് ബ്രോക്കറെ പോലെയാണ് പെരുമാറുന്നത്. തദ്ദേശീയരെ വിശ്വാസത്തിലെടുക്കാതെ 17,000 ഏക്കർ ഭൂമിയാണ് പുറത്തുനിന്നുള്ള വ്യവസായികൾക്ക് ദാനം ചെയ്തത്. ആദിവാസികളെയും ന്യൂനപക്ഷങ്ങളെയും കുടിയിറക്കുകയാണ് സര്‍ക്കാര്‍ , കോൺഗ്രസ് പാർട്ടി അസമിലെ ജനങ്ങളുടെ ആത്മാഭിമാനത്തിനും അന്തസ്സിനും ഭൂമി അവകാശങ്ങൾക്കും വേണ്ടി പോരാടും"

അതേസമയം ചായ്ഗാവിൽ നടക്കുന്ന കൂറ്റന്‍ റാലിയിലാണ് രാഹുല്‍ ഗാന്ധിയും ഖാര്‍ഗെയും പങ്കെടുക്കുന്നത്. വൈകീട്ടാണ് കൂറ്റന്‍ റാലിയൊരുങ്ങുന്നത്. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിലാണ് റാലി. ഇതിന് മുന്നോടിയായി പാര്‍ട്ടിയിലെ നേതൃസ്ഥനങ്ങളിലുള്ളവരോടെല്ലാം സോഷ്യല്‍മീഡിയ പ്രൊഫെെല്‍ മാറ്റാന്‍ നിര്‍ദേശിച്ചിരുന്നു.

Similar Posts