< Back
India
കൂനൂർ ഹെലികോപ്റ്റർ അപകടം; അട്ടിമറിയല്ലെന്ന് അന്വേഷണ റിപ്പോർട്ട്
India

കൂനൂർ ഹെലികോപ്റ്റർ അപകടം; അട്ടിമറിയല്ലെന്ന് അന്വേഷണ റിപ്പോർട്ട്

ijas
|
1 Jan 2022 10:16 AM IST

കൂനൂരിലുണ്ടായ ഹെലിക്കോപ്ടർ അപകടത്തിൽ സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തും ഭാര്യയും ഉൾപ്പെടെ പതിനാല് പേർ മരിച്ചിരുന്നു

കൂനൂർ കോപ്ടർ അപകടത്തിന് പിന്നില്‍ അട്ടിമറി നടന്നിട്ടില്ലെന്ന് അന്വേഷണസംഘം കണ്ടെത്തിയതായി റിപ്പോർട്ട്. എയർ മാർഷൽ മാനവേന്ദ്ര സിംഗിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണമാണ് പൂർത്തിയായത്. റിപ്പോർട്ട് രണ്ടാഴ്ചയ്ക്കു ശേഷം പ്രസിദ്ധീകരിക്കും. മോശം കാലാവസ്ഥ കാരണമാകാം അപകടമെന്നും അപകടം പെട്ടെന്നുണ്ടായതാണെന്നുമാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. റിപ്പോർട്ട് കേന്ദ്രത്തിന് ഉടൻ കൈമാറിയേക്കും.

കൂനൂരിലുണ്ടായ ഹെലിക്കോപ്ടർ അപകടത്തിൽ സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തും ഭാര്യയും ഉൾപ്പെടെ പതിനാല് പേർ മരിച്ചിരുന്നു. അപകടത്തിൽപ്പെട്ടവരിൽ ചികിത്സയിലായിരുന്ന ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങും പിന്നീട് മരണത്തിന് കീഴടങ്ങിയിരുന്നു. കുനൂരിലെ കാട്ടേരി ഫാമിനു സമീപം ഡിസംബര്‍ എട്ടിനാണ് അപകടമുണ്ടായത്.

കോയമ്പത്തൂരിലെ സുലൂർ വ്യോമസേന താവളത്തിൽനിന്ന് ഊട്ടിയിലെ വെല്ലിങ്ടൺ കന്‍റോൺമെന്‍റിലേക്കുള്ള യാത്രാമധ്യേയാണ് ഹെലികോപ്റ്റർ തകർന്നത്. വ്യോമസേനയുടെ റഷ്യൻ നിർമിത എം.ഐ 17വി5 ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്.

അതിനിടെ കൂനൂരിൽ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ജൂനിയർ വാറന്‍റ് ഓഫീസർ പ്രദീപിന്‍റെ വീട് മുഖ്യമന്ത്രി സന്ദർശിച്ചു. ഇന്നലെ വീട്ടിലെത്തിയ പിണറായി വിജയൻ പ്രദീപിന്‍റെ കുടുംബത്തെ ആശ്വസിപ്പിച്ചു. പ്രദീപിന്‍റെ ചിത്രത്തിൽ മുഖ്യമന്ത്രി പുഷ്പാർച്ചനയും നടത്തി.

Similar Posts