
'രണ്ടാം തരംഗത്തില്‍ ഓരോ ഗ്രാമത്തിലും പത്തുപേരെങ്കിലും മരിച്ചു'; യോഗി സര്‍ക്കാരിനെതിരെ ബിജെപി നേതാവ്
|ഒന്നാം തരംഗത്തില്‍ നിന്ന് ആരോഗ്യവകുപ്പ് പാഠം പഠിച്ചില്ലെന്ന് ബിജെപി വര്‍ക്കിങ് കമ്മിറ്റി അംഗം രാം ഇഖ്ബാല്‍ സിങ് കുറ്റപ്പെടുത്തി.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാരിനു പറ്റിയ വിഴ്ചകളെ വിമര്‍ശിച്ച് മറ്റൊരു ബിജെപി നേതാവു കൂടി രംഗത്ത്. സംസ്ഥാനത്തെ ബിജെപി വര്‍ക്കിങ് കമ്മിറ്റി അംഗം രാം ഇഖ്ബാല്‍ സിങാണ് സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്. ഒന്നാം തരംഗത്തില്‍ നിന്ന് ആരോഗ്യവകുപ്പ് പാഠം പഠിച്ചില്ലെന്ന് രാം ഇഖ്ബാല്‍ സിങ് കുറ്റപ്പെടുത്തി.
രണ്ടാം തരംഗത്തില്‍ സംസ്ഥാനത്തെ എല്ലാ ഗ്രാമങ്ങളിലും ചുരുങ്ങിയത് പത്തു പേരെങ്കിലും മരിച്ചിട്ടുണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ബാല്ലിയ സന്ദർശിച്ച വേളയിൽ ആരോഗ്യവകുപ്പ് നടത്തിയ ക്രമീകരണങ്ങളിൽ മുഖ്യമന്ത്രി സംതൃപ്തി രേഖപ്പെടുത്തിയിരുന്നു. എന്നാല്‍, ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചുവെന്നും സത്യം പുറത്ത് കാണിച്ചില്ലെന്നും രാം ഇഖ്ബാല്‍ സിങ് ആരോപിച്ചു.
കോവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കള്‍ക്ക് പത്തു ലക്ഷം രൂപ വീതം നല്‍കണമെന്നും സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് ഡീസല്‍ സബ്‌സിഡി നല്‍കണമെന്നും ബിജെപി നേതാവ് ആവശ്യപ്പെട്ടു. എം.എല്‍.എമാരടക്കം നിരവധി ബിജെപി നേതാക്കള്‍ യോഗി സര്‍ക്കാരിന്‍റെ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് നേരത്തെ രംഗത്തെത്തിയിരുന്നു.