< Back
India
Court Acquits Ram Rahim in Murder Case
India

മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ ആള്‍ദൈവം റാം റഹീം സിങ്ങിനെ കുറ്റമുക്തനാക്കി

ശരത് ലാൽ തയ്യിൽ
|
7 March 2026 12:01 PM IST

2002ല്‍ രാംചന്ദര്‍ ഛത്രപതി എന്ന മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലെ ജീവപര്യന്തം ശിക്ഷ റദ്ദാക്കിയാണ് വിധി

ചണ്ഡീഗഡ്: മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ കുപ്രസിദ്ധ ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിങ്ങിനെ പഞ്ചാബ് ഹരിയാന ഹൈക്കോടതി കുറ്റമുക്തനാക്കി. 2002ല്‍ രാംചന്ദര്‍ ഛത്രപതി എന്ന മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലാണ് വിധി. ബലാത്സംഗക്കേസില്‍ നിലവില്‍ 20 വര്‍ഷത്തെ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുകയാണ് റാം റഹീം സിങ്.

രാംചന്ദറിനെ കൊലപ്പെടുത്തിയ കേസില്‍ മറ്റ് പ്രതികളായ കുല്‍ദീപ്, നിര്‍മല്‍, കൃഷ്ണന്‍ലാല്‍ എന്നിവരുടെ ജീവപര്യന്തം ശിക്ഷ കോടതി ശരിവെച്ചു. സിബിഐ അന്വേഷിച്ച കേസില്‍ എല്ലാ പ്രതികള്‍ക്കും 2019ല്‍ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെ നല്‍കിയ അപ്പീലിലാണ് റാം റഹീം സിങ്ങിനെ വെറുതെവിട്ടിരിക്കുന്നത്.

റാം റഹീം സിങ്ങിന്റെ സംഘടനയായ ദേരാ സചാ സൗദയുടെ സിര്‍സയിലെ ആസ്ഥാനത്ത് സ്ത്രീകളെ ലൈംഗികാതിക്രമത്തിന് വിധേയരാക്കുന്നതിനെ കുറിച്ച് രാംചന്ദര്‍ ഛത്രപതി തന്റെ 'പൂരാ സച്' എന്ന പത്രത്തില്‍ കത്ത് പ്രസിദ്ധീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇദ്ദേഹത്തെ വെടിവെച്ച് കൊലപ്പെടുത്തിയത്. കൊലപാതകത്തിലെ ഗൂഢാലോചനക്കുറ്റമായിരുന്നു റാം റഹീം സിങ്ങിനെതിരെ ചുമത്തിയത്. എന്നാല്‍, ഗൂഢാലോചനക്ക് തെളിവില്ലെന്ന് കോടതി വിധിച്ചു.

ദേരാ സചാ സൗദയുടെ മാനേജര്‍ രഞ്ജിത് സിങ്ങിനെ വധിച്ച കേസില്‍ 2024ല്‍ റാം റഹീം സിങ്ങിനെ ഹൈക്കോടതി വെറുതെവിട്ടിരുന്നു.

Similar Posts