< Back
India
ഇന്ത്യയില്‍ കോവിഡ് നാലാം തരംഗത്തിന് സാധ്യതയില്ല: കാണ്‍പൂര്‍ ഐ.ഐ.ടിയിലെ പ്രൊഫസര്‍
India

ഇന്ത്യയില്‍ കോവിഡ് നാലാം തരംഗത്തിന് സാധ്യതയില്ല: കാണ്‍പൂര്‍ ഐ.ഐ.ടിയിലെ പ്രൊഫസര്‍

Web Desk
|
19 April 2022 8:44 AM IST

കഴിഞ്ഞ രണ്ട് വർഷമായി രാജ്യത്തെ കോവിഡ് വ്യാപനത്തിന്‍റെ സ്വഭാവം മനസിലാക്കാന്‍ മനീന്ദ്ര അഗർവാളിന്‍റെ ഗണിത ശാസ്ത്ര മാതൃക ഫലപ്രദമായിരുന്നു.

കാണ്‍പൂര്‍: പുതിയ വകഭേദങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തില്‍ ഇന്ത്യയില്‍ കോവിഡ് നാലാം തരംഗത്തിന് സാധ്യതയില്ലെന്ന് കാണ്‍പൂര്‍ ഐ.ഐ.ടിയിലെ പ്രൊഫസര്‍ മനീന്ദ്ര അഗർവാൾ. കഴിഞ്ഞ രണ്ട് വർഷമായി രാജ്യത്തെ കോവിഡ് വ്യാപനത്തിന്‍റെ സ്വഭാവം മനസിലാക്കാന്‍ അദ്ദേഹത്തിന്‍റെ ഗണിത ശാസ്ത്ര മാതൃക ഫലപ്രദമായിരുന്നു.

കൊറോണ വൈറസിനെതിരായ സ്വാഭാവിക പ്രതിരോധശേഷി 90 ശതമാനത്തിന് മുകളിലെത്തിയെന്ന് പ്രൊഫസര്‍ ചൂണ്ടിക്കാട്ടി. കോവിഡ് കേസുകളിലെ ഇപ്പോഴത്തെ വർധനവ് അധികകാലം നിലനിൽക്കില്ലെന്നാണ് ഗണിതശാസ്ത്ര മാതൃക സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഡൽഹിയില്‍ നിലവില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നത് നിയന്ത്രണങ്ങൾ നീക്കിയതുകൊണ്ടാണെന്നു പ്രൊഫസർ അഗർവാൾ പറഞ്ഞു. അടുത്തിടെ സ്കൂളുകൾ തുറക്കുകയും ആളുകൾ മാസ്കുകൾ ഉപയോഗിക്കുന്നത് നിർത്തുകയും ചെയ്തു. ഇതാണ് നിലവിലെ വ്യപനത്തിന് കാരണം. എന്നാൽ നിലവിലെ വകഭേദത്തിനെതിരായ പ്രതിരോധശേഷി ശക്തമായതിനാൽ കോവിഡ് പോസിറ്റീവായവരുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഡല്‍ഹിയില്‍ ഞായറാഴ്ച 517 കോവിഡ് കേസുകൾ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 4.21 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഡല്‍ഹിയിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 18,68,550 ആയി. 26,160 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. പുതിയ കേസുകളുടെ പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശില്‍ മാസ്ക് വീണ്ടും നിര്‍ബന്ധമാക്കിയിട്ടുണ്ട്. നിയന്ത്രണങ്ങള്‍ കോവിഡ് കേസുകള്‍ കുറയ്ക്കുമെന്ന് പ്രൊഫസര്‍ അഗര്‍വാള്‍ പറഞ്ഞു. ഇപ്പോഴത്തെ വാക്സിനുകൾ കോവിഡിനെതിരെ ഫലപ്രദമാണ്. വാക്സിന് അണുബാധ വരാതെ തടയാൻ കഴിയില്ല. പക്ഷേ രോഗം ഗുരുതരമാവാതെ തടയുമെന്നും പ്രൊഫസര്‍ പറഞ്ഞു.

Summary- IIT Kanpur professor Manindra Agrawal said that a fourth wave of covid is unlikely as there are no new mutants that have come to the notice of the official

Related Tags :
Similar Posts