< Back
India
D Raja Against PM Modi hoisted saffron flag in Ram temple Ayodhya

Photo| Special Arrangement

India

ബാബരി മസ്ജിദ് തകർത്തത് ക്രിമിനൽ പ്രവൃത്തിയെന്ന് സുപ്രിംകോടതി പറഞ്ഞിട്ടും മോദി അയോധ്യയിൽ കാവിക്കൊടി ഉയർത്തി നിൽക്കുന്നു, ഇത് ധിക്കാരം: ഡി. രാജ

Web Desk
|
26 Nov 2025 12:06 PM IST

'ഹിന്ദു, മുസ്‌ലിം, സിഖ്, ക്രിസ്ത്യൻ, ദലിത്, ആദിവാസി, സ്ത്രീ, പുരുഷൻ എന്നിങ്ങനെ നമ്മെയെല്ലാം യഥാർഥത്തിൽ പ്രതിനിധീകരിക്കുന്ന ഒരേയൊരു പതാക ത്രിവർണ പതാകയാണ്'.

ന്യൂഡൽഹി: അയോധ്യയിൽ ബാബരി മസ്ജിദ് തകർത്തയിടത്ത് നിർമാണം പൂർത്തിയായ രാമക്ഷേത്രത്തിൽ പ്രധാനമന്ത്രി കാവിപ്പതാക ഉയർത്തിയതിൽ വിമർശനവുമായി സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ. ബാബരി മസ്ജിദ് തകർത്തത് ക്രിമിനൽ പ്രവൃത്തിയാണെന്ന് സുപ്രിംകോടതി തന്നെ പറഞ്ഞിട്ടും ഇന്ത്യൻ നാ​ഗരികതയുടെ പുനരുജ്ജീവനത്തിന്റെ പ്രതീകമായി അവകാശപ്പെട്ട് അയോധ്യയിൽ പ്രധാനമന്ത്രി കാവിപ്പതാക ഉയർത്തിനിൽക്കുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇത് ഭരണഘടനാ ചരിത്രത്തെ മാറ്റിയെഴുതാനുള്ള ധിക്കാരപരമായ ശ്രമമാണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വിമർശിച്ചു.

'ബാബരി മസ്ജിദ് തകർത്തത് ക്രിമിനൽ പ്രവൃത്തിയാണെന്നും അതിന് ആരും ഉത്തരവാദികളല്ലെന്നും സുപ്രിംകോടതി പറഞ്ഞിട്ടും, പ്രധാനമന്ത്രി നരേന്ദ്രമോദി, ഇന്ത്യൻ നാ​ഗരികതയുടെ പുനരുജ്ജീവനത്തിന്റെ പ്രതീകമായി അവകാശപ്പെട്ട് അയോധ്യയിൽ കാവിപ്പതാക ഉയർത്തി രാജ്യത്തിന് മുന്നിൽ നിൽക്കുന്നു'.

'ഇത് വെറും തിരുത്തൽ പ്രക്രിയയല്ല, ഇടുങ്ങിയതും പുറന്തള്ളുന്നതുമായ പ്രത്യയശാസ്ത്രം ഉപയോഗിച്ച് നമ്മുടെ ഭരണഘടനാ ചരിത്രത്തെ മാറ്റിയെഴുതാനുള്ള ധിക്കാരപരമായ ശ്രമമാണ്. ഇന്ത്യൻ ഭരണഘടനയിലെ ബഹുസ്വരതാ ആശയത്തെ ആഘോഷിക്കുന്നതിനു പകരം ആർ‌എസ്‌എസിന്റെ പ്രത്യയശാസ്ത്ര അജണ്ടയെ നിയമവിധേയമാക്കാൻ രാജ്യത്തെ ഏറ്റവും ഉയർന്ന പദവി ഉപയോഗിക്കുന്നത് ഏറെ ആശങ്കാജനകമാണ്'- അദ്ദേഹം വ്യക്തമാക്കി.

'ഹിന്ദു, മുസ്‌ലിം, സിഖ്, ക്രിസ്ത്യൻ, ദലിത്, ആദിവാസി, സ്ത്രീ, പുരുഷൻ എന്നിങ്ങനെ നമ്മെയെല്ലാം യഥാർഥത്തിൽ പ്രതിനിധീകരിക്കുന്ന ഒരേയൊരു പതാക ഈ രാജ്യത്തെ സ്വാതന്ത്ര്യത്തിനും മതേതര- ജനാധിപത്യ റിപ്പബ്ലിക് കെട്ടിപ്പടുക്കാനും വേണ്ടി നാം പോരാടിയ ത്രിവർണ പതാകയാണ്. അയോധ്യയിലെ ഈ കാഴ്ച പുനരുജ്ജീവനമല്ല, മറിച്ച്ന മ്മുടെ ദേശീയത, സമത്വം, നീതി, സാഹോദര്യം, നിയമവാഴ്ച എന്നിവയെ നിർവചിക്കുന്ന മൂല്യങ്ങളുടെ നിരാകരണമാണ്'- ഡി. രാജ വിശദമാക്കി.

ഇന്നലെയാണ്, നിർമാണം പൂർത്തിയായ അയോധ്യ രാമക്ഷേത്രത്തിൽ പ്രധാനമന്ത്രി കാവിപ്പതാക ഉയർത്തിയത്. 161 അടി ഉയരമുള്ള പ്രധാനഗോപുരത്തിന് മുകളിൽ 22 അടി നീളവും 11 അടി വീതിയുമുള്ള ത്രികോണാകൃതിയുമുള്ള പതാകയാണ് ഉയർത്തിയത്.



Similar Posts