< Back
India
Dalit leaders warn BJP of protests over vendetta politics targeting Kharge family
India

'ഖാർഗെ കുടുംബത്തിനെതിരായ പ്രതികാര രാഷ്ട്രീയം അവസാനിപ്പിക്കണം'; ബിജെപിക്കെതിരെ ദലിത് സംഘടനകൾ

Web Desk
|
7 Jan 2025 9:55 AM IST

ദലിത് നേതാക്കളെ ഇല്ലാതാക്കാനുള്ള ​ഗൂഢാലോചനയാണ് ബിജെപി നടത്തുന്നതെന്ന് ദലിത് സംഘർഷ് സമിതി നേതാക്കൾ പറഞ്ഞു.

ബെംഗളൂരു: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മകനും കർണാടക ഗ്രാമവികസന മന്ത്രിയുമായ പ്രിയങ്ക് ഖാർഗെ എന്നിവർക്കെതിരായ പ്രതികാര രാഷ്ട്രീയം ബിജെപി അവസാനിപ്പിക്കണമെന്ന് ദലിത് സംഘടനകൾ. കർണാടകയിലെ വിദൂര ഗ്രാമത്തിൽ ജനിച്ച മല്ലികാർജുൻ ഖാർഗെ സ്വന്തം പ്രയത്‌നത്തിലൂടെ ദേശീയ നേതാവായി ഉയർന്ന ആളാണ്. ബിദാറിലെ കോൺട്രാക്ടറായിരുന്ന സച്ചിൻ പഞ്ചാലിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രിയങ്ക് ഖാർഗെയുടെ പ്രതിച്ഛായ തകർക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നത്. ഇത് തുടർന്നാൽ ശക്തമായ പ്രക്ഷോഭവുമായി രംഗത്തിറങ്ങുമെന്ന് ദലിത് സംഘർഷ് സമിതി നേതാക്കൾ പറഞ്ഞു.

പ്രിയങ്ക് ഖാർഗെയുടെയോ ആഭ്യന്തരമന്ത്രി ജി. പരമേശ്വരയുടെയോ നേതൃത്വം ഇല്ലാതാക്കാൻ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ല. ദലിത് നേതാക്കളെ ഇല്ലാതാക്കാൻ ഗൂഢാലോചന നടത്തുന്നവർക്ക് അവരുടെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കേണ്ടിവരും. ഖാർഗെയുടെ വീട് ഉപരോധിച്ചത് പോലുള്ള കാര്യങ്ങൾ നോക്കിയിരിക്കില്ലെന്നും ഡിഎസ്എസ് നേതാവ് മാവള്ളി ശങ്കർ മുന്നറിയിപ്പ് നൽകി.

പഞ്ചാലിന്റെ ആത്മഹത്യയിൽ തനിക്കെതിരെ ഒരു തെളിവുമില്ലാതെയാണ് ബിജെപി രംഗത്തിറങ്ങിയതെന്ന് പ്രിയങ്ക് ഖാർഗെ പറഞ്ഞു. കൽബുറഗിയിലെ പ്രതിഷേധത്തിൽ 2000 ആളുകളെപ്പോലും സംഘടിപ്പിക്കാൻ ബിജെപിക്ക് കഴിഞ്ഞില്ലെന്നും പ്രതിഷേധം ഒരു നനഞ്ഞ പടക്കമായി അവസാനിച്ചെന്നും പ്രിയങ്ക് പറഞ്ഞു.

Similar Posts