< Back
India
മനുവാദി മോദി സർക്കാരിന് കീഴിൽ ദലിതരും ആദിവാസികളും ദുരിതമനുഭവിക്കുന്നു: മല്ലികാർജുൻ ഖാർഗെ
India

'മനുവാദി' മോദി സർക്കാരിന് കീഴിൽ ദലിതരും ആദിവാസികളും ദുരിതമനുഭവിക്കുന്നു: മല്ലികാർജുൻ ഖാർഗെ

Web Desk
|
31 Dec 2024 6:56 PM IST

'ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിക്കാൻ കോൺഗ്രസ് അനുവദിക്കില്ല'

ന്യൂഡൽഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ദലിതർക്കും ആദിവാസികൾക്കുമെതിരായ അതിക്രമങ്ങളിൽ നരേന്ദ്ര മോദി സർക്കാരിനെ കടന്നാക്രമിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. മനുവാദികളായ മോദി സർക്കാരിന് കീഴിൽ ദലിതരും ആദിവാസികളും ദുരിതമനുഭവിക്കുകയാണെന്ന് മല്ലികാർജുൻ ഖാർഗെ പറഞ്ഞു. ദരിദ്രരും നിരാലംബരുമാണ് 'മനുവാദ'ത്തിന്റെ ആഘാതം അനുഭവിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

140 കോടി ഇന്ത്യക്കാരുടെ ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിക്കാൻ കോൺഗ്രസ് അനുവദിക്കില്ല. ബിജെപിയുടെയും ആർഎസ്എസിന്റെ ഭരണഘടനാ വിരുദ്ധത എതിർക്കുമെന്നും ഖാർഗെ പറഞ്ഞു. ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിൽ ഡോ. ബി.ആർ അംബേദ്കറെ അപമാനിച്ചു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും ഇതേ മാനസികാവസ്ഥ തന്നെയാണ് ആവർത്തിക്കുന്നതെന്നും ഖാർഗെ പറഞ്ഞു.

'മധ്യപ്രദേശിലെ ദേവാസിൽ ഒരു ദലിത് യുവാവ് പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടു. ഒഡീഷയിലെ ബാലസോറിൽ ആദിവാസി സ്ത്രീകളെ മരത്തിൽ കെട്ടിയിട്ട് മർദിച്ചു. ഹരിയാനയിലെ ഭിവാനിയിൽ പരീക്ഷാ ഫീസ് അടക്കാൻ കഴിയാതെ ദലിത് വിദ്യാർഥിനി ആത്മഹത്യ ചെയ്യാൻ നിർബന്ധിതയായി. ഉത്തർപ്രദേശിലെ മുസഫർനഗറിൽ മൂന്ന് ദലിത് കുടുംബങ്ങൾ അവർക്ക് നേരെയുള്ള ജാതി അടിസ്ഥാനത്തിലുള്ള ആക്രമണങ്ങൾ കാരണം കുടിയേറാൻ നിർബന്ധിതരായി. ഈ സംഭവത്തിൽ പൊലീസ് മൗനം പാലിക്കുകയാണ്. ദലിത്-ആദിവാസി സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ മണിക്കൂറിൽ ഒരു കുറ്റകൃത്യം വീതം നടക്കുന്നുണ്ട്. എൻസിആർബിയുടെ കണക്കനുസരിച്ച് 2014 മുതൽ ഈ കണക്ക് ഇരട്ടിയായി' -ഖാർഗെ പറഞ്ഞു.

Similar Posts