
ധർമസ്ഥലയിൽ മാധ്യമപ്രവർത്തകരെ ആക്രമിച്ചതിൽ ദലിത് സംഘർഷസമിതി പ്രതിഷേധിച്ചു
|അക്രമികൾ പറഞ്ഞ 'ബോസ്' ആരെന്ന് പൊലീസ് അന്വേഷിക്കണമെന്ന് ദലിത് സംഘർഷ സമിതി ദക്ഷിണ കന്നട ജില്ലാ സമിതി സെക്രട്ടറി എസ്.പി ആനന്ദ് പറഞ്ഞു.
മംഗളൂരു:ധർമസ്ഥലയിലെ ദുരൂഹമരണങ്ങൾ സംബന്ധിച്ച അന്വേഷണത്തിനിടെ യൂട്യൂബർമാരും സ്വകാര്യ ടിവി റിപ്പോർട്ടർമാരും ഉൾപ്പെടെയുള്ള മാധ്യമ പ്രവർത്തകർക്ക് നേരെയുണ്ടായ ആക്രമണത്തെ കർണാടക ദലിത് സംഘർഷ സമിതി (ഡിഎസ്എസ്) ദക്ഷിണ കന്നട ജില്ലാ സമിതി സെക്രട്ടറി എസ്.പി. ആനന്ദ് അപലപിച്ചു. സ്വകാര്യ ചാനലിലെ കാമറാമാനും ദലിത് സമുദായത്തിൽപ്പെട്ടയാളുമായ അഭിഷേക് ആക്രമിക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു. അക്രമികൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നും എസ്.സി/എസ്.ടി (അതിക്രമങ്ങൾ തടയൽ) നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇത് വ്യക്തികൾക്കെതിരായ വെറും ആക്രമണമല്ല. സത്യം വെളിച്ചത്തുകൊണ്ടുവരാനുള്ള ജനാധിപത്യ പ്രക്രിയയെ ദുർബലപ്പെടുത്താനുള്ള ശ്രമമാണിത്. വസ്തുതകളെ ചോദ്യം ചെയ്യുകയും പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുകയും ചെയ്യുന്നവർക്കെതിരായ അക്രമം സുതാര്യതയെയും ഉത്തരവാദിത്തത്തെയും ദുർബലപ്പെടുത്തുന്നു. സത്യം പുറത്തുവരുന്നതിന് എസ്ഐടിയുടെ അന്വേഷണം പൂർത്തിയാക്കാൻ അനുവദിക്കണമെന്നും ആനന്ദ് പറഞ്ഞു.
എസ്ഐടി അന്വേഷണം പാതിവഴിയിൽ നിർത്തുന്നത് പ്രതികളെക്കുറിച്ചുള്ള സംശയം വർധിപ്പിക്കുകയേ ഉള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അക്രമികളിൽ ഒരാൾ യൂട്യൂബർമാരെ ഭീഷണിപ്പെടുത്തുന്നതിനിടയിൽ 'ധാനി' (ബോസ്) എന്ന വാക്ക് ഉപയോഗിക്കുന്ന ഒരു വീഡിയോ പരാമർശിച്ച ആനന്ദ്, ഇത്തരം ഭീഷണിപ്പെടുത്തൽ പ്രവർത്തനങ്ങൾക്കും റൗഡി പെരുമാറ്റത്തിനും പിന്നിൽ ആരാണെന്ന് അന്വേഷിക്കണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടു.
വാർത്താസമ്മേളനത്തിൽ ഡിഎസ്എസ് നേതാക്കളായ അനിൽ കുമാർ, താലൂക്ക് കൺവീനർ സതീഷ് മൂഡ്ബിദ്രി, അംഗങ്ങളായ നവീൻ മൂഡ്ബിദ്രി, സുജിത്ത് മൂഡ്ബിദ്രി, സുരേഷ് മൂഡ്ബിദ്രി എന്നിവർ പങ്കെടുത്തു.