< Back
India
Delhi Police

ഡല്‍ഹി പൊലീസ്

India

കിടക്കയില്‍ മൂത്രമൊഴിച്ചു; തളര്‍വാതരോഗിയായ പിതാവിനെ 20കാരന്‍ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി

Web Desk
|
7 Feb 2023 11:40 AM IST

സംഭവത്തില്‍ മകന്‍ സുമിത് ശര്‍മയെ പൊലീസ് അറസ്റ്റ് ചെയ്തു

ഡല്‍ഹി: കിടക്കയില്‍ മൂത്രമൊഴിച്ചതിന് തളര്‍വാതരോഗിയായ പിതാവിനെ 20കാരന്‍ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. സെൻട്രൽ ഡൽഹിയിലെ ആനന്ദ് പർബത്തിലാണ് സംഭവം. 45കാരനായ ജിതേന്ദ്ര ശര്‍മയാണ് കൊലപ്പെട്ടത്. സംഭവത്തില്‍ മകന്‍ സുമിത് ശര്‍മയെ പൊലീസ് അറസ്റ്റ് ചെയ്തു.

ഫെബ്രുവരി 3നാണ് കൊലപാതകം നടന്നത്. രാത്രി 9മണിയോടെ ശര്‍മയുടെ ഭാര്യയുടെ ഫോണ്‍ കോളിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തുകയായിരുന്നുവെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ ശ്വേത ചൗഹാന്‍ പറഞ്ഞു. ആനന്ദ് പർബത്ത് സ്റ്റേഷനില്‍ നിന്നുള്ള പൊലീസുകാര്‍ അവിടെയത്തുമ്പോള്‍ ബെഡില്‍ മരിച്ച നിലയിലായിരുന്നു ശര്‍മ. കടുത്ത മദ്യപാനിയായിരുന്നു ശര്‍മ. തുടക്കത്തിൽ സ്വാഭാവിക മരണമായിട്ടാണ് പൊലീസുകാര്‍ക്ക് തോന്നിയത്. എന്നാല്‍ മകന്‍ അച്ഛനെ കൊലപ്പെടുത്തിയതാകാമെന്ന് ശര്‍മയുടെ ഭാര്യ സംശയം പ്രകടിപ്പിച്ചതാണ് വഴിത്തിരിവായത്. ശര്‍മയുടെ മൃതദേഹം ഡോ.റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലേക്ക് മാറ്റുകയും പിറ്റേന്ന് പോസ്റ്റ്മോര്‍ട്ടം നടത്തുകയും ചെയ്തു.

സ്വഭാവിക മരണമല്ലെന്നും കൊലപാതകമാണെന്നും പോസ്റ്റ്മോര്‍ട്ടത്തില്‍ തെളിഞ്ഞു. കൊലപാതകം നടന്ന ദിവസം വൈകിട്ട് 6.30 വരെ ശർമയ്ക്കും മകനുമൊപ്പം മദ്യപിച്ചിരുന്ന അയൽവാസിയുടെ മൊഴി രേഖപ്പെടുത്തിയതായി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (സെൻട്രൽ) ശ്വേത ചൗഹാൻ പറഞ്ഞു. അയല്‍വാസി പിതാവിനെ കൊലപ്പെടുത്തിയെന്നാണ് പ്രതി പറഞ്ഞത്. എന്നാല്‍ കൂടുതല്‍ ചോദ്യം ചെയ്യലില്‍ സുമിത് കുറ്റം സമ്മതിച്ചു. ശർമ മദ്യപാനിയായിരുന്നുവെന്നും സംഭവ ദിവസം രാവിലെ മുതൽ ഇരുവരും മദ്യപിച്ചിരുന്നതായും സുമിത് പറഞ്ഞു. വൈകിട്ട് ശര്‍മ കിടക്കയില്‍ മൂത്രമൊഴിക്കുകയും ഇതില്‍ പ്രകോപിതനായ സുമിത് പിതാവിനെ കഴുത്ത് ഞെരിച്ച് കൊല്ലുകയുമായിരുന്നുവെന്ന് ചൗഹാൻ പറഞ്ഞു.

മദ്യപിച്ച ശേഷം ശര്‍മ ഭാര്യയെ പതിവായി ഉപ്രദവിച്ചിരുന്നു. ഇതില്‍ സഹികെട്ട് ഭാര്യ വര്‍ഷങ്ങള്‍ക്ക് മുന്‍പെ വീട് വിട്ടിറങ്ങിയിരുന്നു. ഓട്ടോറിക്ഷാ ഡ്രൈവറായിരുന്ന ശര്‍മ അതിനു മുന്‍പ് ഒരു ഫാക്ടറിയിലാണ് ജോലി ചെയ്തിരുന്നത്. 2020ലാണ് ഇയാള്‍ക്ക് പക്ഷാഘാതമുണ്ടാകുന്നത്. മകന്‍ സുമിത് തൊഴില്‍രഹിതനാണ്.

Similar Posts