< Back
India
ഭർത്താവിന്റെ ഫോൺ നശിപ്പിക്കാനായി കാമുകന് കൊടുത്തു; ഒടുവിൽ തെളിഞ്ഞത് ക്രിമിനല്‍ കേസ് പ്രതിയുടെ കൊലപാതകക്കേസ്
India

'ഭർത്താവിന്റെ ഫോൺ നശിപ്പിക്കാനായി കാമുകന് കൊടുത്തു'; ഒടുവിൽ തെളിഞ്ഞത് ക്രിമിനല്‍ കേസ് പ്രതിയുടെ കൊലപാതകക്കേസ്

Web Desk
|
4 Aug 2025 4:34 PM IST

14 വയസുള്ളപ്പോഴാണ് സോണിയ 42 വയസുള്ള പ്രീതമിനെ വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് വിവാഹം ചെയ്തത്

ന്യൂഡൽഹി: ക്രിമിനൽ കേസ് പ്രതിയുടെ കൊലപാതകത്തിൽ ഒരു വർഷത്തിന് ശേഷം യഥാർഥ പ്രതികളെ കണ്ടെത്തി ഡൽഹി പൊലീസ്. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ പ്രീതം പ്രകാശിന്റെ കൊലപാതകത്തിൽ ഭാര്യ സോണിയ(34) അടക്കം മൂന്നുപേരാണ് പിടിയിലായത്. മയക്കുമരുന്നിന്റെ സ്വാധീനത്തിൽ നിരന്തരം തന്നെ ഉപദ്രവിക്കുന്നതിൽ മനം മടുത്താണ് ഭർത്താവിനെ കൊല്ലാൻ സോണിയ പദ്ധതിയിട്ടതെന്ന് പൊലീസ് പറയുന്നു.

എന്നാൽ കൊലപാതകം നടന്ന് മാസങ്ങളായിട്ടും പ്രതികളെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. പ്രീതം പ്രകാശിനെ കാണാനില്ലെന്ന സോണിയയുടെ പരാതി അന്വേഷിച്ചുവരുന്നതിനിടെയാണ് ഒരു മൊബൈൽ ഫോൺ കൊലപാതകത്തിന്റെ ചുരുളഴിച്ചത്. ഭർത്താവിനെ കൊന്ന് അദ്ദേഹത്തിന്റെ മൊബൈൽ ഫോൺ സോണിയ തന്റെ കാമുകനായ രോഹിത്തിന് കൈമാറുകയും അത് നശിപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ കാമുകനായ രോഹിത് ഇത് നശിപ്പിച്ചിരുന്നില്ല. ഇതാണ് പ്രതികളിലേക്കെത്താൻ പൊലീസിനെ സഹായിച്ചത്.

കൊലപാതകത്തെക്കുറിച്ച് സോണിയ പറയുന്നതിങ്ങനെ....

14 വയസുള്ളപ്പോഴാണ് സോണിയ 42 വയസുള്ള പ്രീതമിനെ വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് വിവാഹം ചെയ്തത്. ഇരുവർക്കും ഒരുമകനും രണ്ട് പെൺമക്കളുമുണ്ട്.

ഡൽഹിയിലെ അലിപൂരിലാണ് താമസിച്ചിരുന്നത്. പ്രീതം മയക്കുമരുന്നിന് അടിമയായിരുന്നു. അനധികൃതമായി തോക്കുകൾ കൈവശം വയ്ക്കൽ, കവർച്ച, തട്ടിക്കൊണ്ടുപോകൽ എന്നിവയുൾപ്പെടെ നിരവധി കുറ്റകൃത്യങ്ങളിൽ പ്രതിയായിരുന്നു പ്രീതം. പ്രീതമിന്റെ മയക്കുമരുന്ന് ഉപയോഗം ഉൾപ്പെടെ എല്ലാ കുറ്റകൃത്യങ്ങളും ഉപേക്ഷിച്ച് നല്ലൊരു മനുഷ്യനാകാൻ താൻ നിരവധി തവണ ശ്രമിച്ചെന്നും എന്നാൽ ഫലമുണ്ടായില്ലെന്നും സോണിയ പറയുന്നു. ലഹരി ഉപയോഗിച്ച് വീട്ടിലെത്തി നിത്യവും തന്നെ ഉപദ്രവിച്ചിരുന്നുവെന്നും സോണിയ പറയുന്നു.2023 ലാണ് കാബ് ഡ്രൈവറായ രോഹിതുമായി സോണിയ സോഷ്യൽമീഡിയിലൂടെ പരിചയപ്പെടുന്നത്. ഇരുവരും തമ്മിൽ അടുപ്പത്തിലാകുകയും വിവാഹം കഴിക്കാൻ തീരുമാനിക്കുകയും ചെയ്തു.എന്നാൽ ഇതിന് പ്രീതം ഒരു തടസ്സമായിരുന്നു. പ്രീതത്തെ ഒഴിവാക്കാനായി സോണിയയും രോഹിതും പദ്ധതിയിട്ടു.കൊലപാതക്കേസിലടക്കം പ്രതിയായ രോഹിത്തിനോട് പ്രീതമിനെ കൊല്ലാൻ സോണിയ ആവശ്യപ്പെട്ടു.എന്നാൽ തനിക്ക് കൊല്ലാൻ സാധിക്കില്ലെന്നും വാടകകൊലയാളിക്കായി ആറ് ലക്ഷം രൂപ ഏർപ്പാടാക്കാൻ ആവശ്യപ്പെടുകയും ചെയ്തു.എന്നാൽ ഇത്രയും തുക തനിക്ക് സംഘടിപ്പിക്കാനാവില്ലെന്ന് സോണിയ പറഞ്ഞു.

എന്നാൽ സോണിയ തന്റെ സഹോദരിയുടെ ഭർത്താവിന്റെ അനിയൻ വിജയിന്റെ സഹായത്തോടെ കഴിഞ്ഞവർഷം ജൂലൈ അഞ്ചിന് പ്രീതമിനെ കൊല്ലുകയായിരുന്നു. ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടെങ്കിലും 50,000 നൽകിയാണ് കൊലപാതകം നടത്തിയത്.പ്രീതത്തിന്റെ മൃതദേഹം ഒരു ഷീറ്റിൽ പൊതിഞ്ഞ് അഴുക്കുചാലിന് സമീപം എറിഞ്ഞു. ഹരിയാന പൊലീസാണ് ആ പ്രദേശത്ത് നിന്ന് ഒരു അജ്ഞാത പുരുഷ മൃതദേഹം കണ്ടെടുത്തത്. പക്ഷേ അത് തിരിച്ചറിയാൻ കഴിഞ്ഞില്ല.

പ്രീതമിന്റെ മൊബൈൽ ഫോൺ സോണിയ സൂക്ഷിക്കുകയും ചെയ്തു. ഇതിനിടയിൽ ഭർത്താവിനെ കാണാനില്ലെന്ന് കാണിച്ച് സോണിയ പൊലീസിൽ പരാതി നൽകിയിരുന്നു. ഭർത്താവിന്റെ ഫോൺ നശിപ്പിക്കണമെന്ന് പറഞ്ഞ് രോഹിതിന് സോണിയ ഫോൺ കൈമാറുകയും ചെയ്തു. ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം തുടരുന്നുണ്ടായിരുന്നു.

പ്രീതത്തിന്റെ ഫോൺ ട്രാക്ക് ചെയ്തപ്പോൾ അത് ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു.സോണിയയുടെ നിർദേശങ്ങൾ വകവെക്കാതെ രോഹിത് പ്രീതമിന്റെ ഫോൺ നശിപ്പിക്കാത്തതാണ് ഇരുവർക്കും തിരിച്ചടിയായത്. രോഹിത് പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ ഫോൺ മറ്റൊരാളിൽ നിന്ന് വാങ്ങിയതാണെന്ന് പറഞ്ഞു. എന്നാൽ കൂടുതൽ ചോദ്യം ചെയ്യലിലാണ് സോണിയയുമായുള്ള ബന്ധത്തെക്കുറിച്ചും കൊലപാതകത്തെകുറിച്ചും പൊലീസിനോട് സമ്മതിച്ചത്. പിന്നാലെ പൊലീസ് സോണിയയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ആദ്യം നിഷേധിച്ചെങ്കിലും കുറ്റസമ്മതം നടത്തുകയായിരുന്നു.കേസിൽ രോഹിത്തിനെയും സോണിയയെയും പൊലീസ് അറസ്റ്റ് ചെയ്തു.കൊലപാതകം നടത്തിയ വിജയ് മോഷണക്കേസിൽ നിലവിൽ ജയിലിലാണെന്നും പൊലീസിനെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

Similar Posts