
മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ ഗുർമീത് സിങ്ങിനെ കുറ്റവിമുക്തനാക്കി കോടതി
|പത്രപ്രവർത്തകൻ രാം ചന്ദർ ഛത്രപതിയുടെ കൊലപാതക കേസിലാണ് കോടതി ഗുർമീതിനെ വെറുതെവിട്ടത്
ചണ്ഡീഗഡ്: മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ ദേര സച്ചാ സൗദ വിഭാഗം തലവൻ ഗുർമീത് റാം റഹീം സിങ്ങിനെ പഞ്ചാബ്-ഹരിയാന ഹൈക്കോടതി കുറ്റവിമുക്തനാക്കി. പത്രപ്രവർത്തകൻ രാം ചന്ദർ ഛത്രപതിയുടെ കൊലപാതക കേസിലാണ് കോടതി ഗുർമീതിനെ വെറുതെവിട്ടത്.
2002 ഒക്ടോബർ 24 നായിരുന്നു ഛത്രപതിയെ അദ്ദേഹത്തിന്റെ വീടിന് പുറത്ത് വെടിവെച്ചു കൊലപ്പെടുത്തിയത്. സിർസയിലെ ദേര ആസ്ഥാനത്ത് അനുയായികളായ വനിതകളെ ലൈംഗികമായി ചൂഷണം ചെയ്തതായി ആരോപിക്കുന്ന ഒരു അജ്ഞാത കത്ത് ഛത്രപതിയുടെ പത്രമായ 'പൂര സച്ച്' പ്രസിദ്ധീകരിച്ചതിന് പിന്നാലെയായിരുന്നു കൊലപാതകം.
2019ൽ പഞ്ച്കുള സിബിഐ കോടതി ഗുർമീതിനെയും മറ്റു മൂന്നുപേരെയും കുറ്റക്കാരാണെന്ന് കണ്ടെത്തി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. 50000 രൂപ പിഴയടയ്ക്കാനും കോടതി നിർദേശിച്ചിരുന്നു. ഇതിനെതിരെയാണ് ഗുർമീത് അപ്പീൽ നൽകിയത്.
രണ്ട് ബലാത്സംഗക്കേസിൽ 20 വർഷം തടവിന് ശിക്ഷിക്കപ്പെട്ട ഗുർമീത് സിങ് നിലവിൽ ശിക്ഷ അനുഭവിച്ചുവരികയാണ്. ഹരിയാനയിലെ റോഹ്തക്കിലെ സുനാരിയ ജയിലിലാണ് ഗുർമീത്. മുൻ ദേര മാനേജർ രഞ്ജിത് സിങ് കൊല്ലപ്പെട്ട കേസിൽ ഹൈക്കോടതി 2024ൽ ഗുർമീതിനെ കുറ്റവിമുക്തനാക്കിയിരുന്നു. ഗുർമീതിനെതിരായ വിവിധ കേസുകളിൽ ഇപ്പോഴും അന്വേഷണം നടന്നുവരികയാണ്.