< Back
India
2005ന് മുമ്പ് സ്ത്രീകൾ തുണിയില്ലാതെ നടക്കുകയായിരുന്നോ? നിതിഷ് കുമാറിന് മറുപടിയുമായി റാബ്രി ദേവി
India

2005ന് മുമ്പ് സ്ത്രീകൾ തുണിയില്ലാതെ നടക്കുകയായിരുന്നോ? നിതിഷ് കുമാറിന് മറുപടിയുമായി റാബ്രി ദേവി

Web Desk
|
13 March 2025 9:11 AM IST

താന്‍ അധികാരത്തിലെത്തും മുമ്പ് ബിഹാറിലെ സ്ത്രീകള്‍ക്ക്‌ മാറ്റിയുടുക്കാന്‍ തുണി പോലും ഉണ്ടായിരുന്നില്ലെന്നായിരുന്നു നിതീഷിന്റെ ആരോപണം

പറ്റ്‌ന: ബിഹാറിൽ ഈ വർഷം അവസാനം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കൊണ്ടും കൊടുത്തും മുന്നേറുകയാണ് രാഷ്ട്രീയ പാർട്ടികൾ.

മുൻ മുഖ്യമന്ത്രി റാബ്രി ദേവി കൂടി ഗോദയിൽ ഇറങ്ങിയതോടെ ആവേശമായിരിക്കുകയാണ്. മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെയുള്ള റാബ്രി ദേവിയുടെ പുതിയ പ്രസ്താവനയാണ് വാർത്തകളിൽ നിറയുന്നത്.

അധികാരത്തിലിരുന്നപ്പോൾ ആർജെഡി ബിഹാറിലെ സ്ത്രീകൾക്കായി ഒന്നും ചെയ്തില്ല, താന്‍ അധികാരത്തിലെത്തും മുമ്പ് ബിഹാറിലെ സ്ത്രീകള്‍ക്ക്‌ മാറ്റിയുടുക്കാന്‍ തുണി പോലുമുണ്ടായിരുന്നില്ലെന്നും ലാലുപ്രസാദ് രാജിവയ്ക്കുന്നതിന് മുമ്പ് ഭാര്യയെ മുഖ്യമന്ത്രിയാക്കുക മാത്രമാണ് ചെയ്തതെന്നും നിതിഷ് കുമാര്‍ പറഞ്ഞിരുന്നു.

എന്നാല്‍ ഇതിന് മറുപടി പറഞ്ഞ റാബ്രി ദേവി, അതുവരെ നിതിഷിന്റെ കുടുംബത്തിലെ സ്ത്രീകള്‍ തുണിയില്ലാതെ നടക്കുകയായിരുന്നോ' എന്നാണ് ചോദിച്ചത്. ലെജിസ്ലേറ്റീവ് കൗണ്‍സിലിലാണ് ബിഹാറിലെ സ്ത്രീകളുടെ വസ്ത്രത്തിന്റെ പേരില്‍ ഇരുവരും ഏറ്റുമുട്ടിയത്.

നിതീഷ് മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ ബിഹാറില്‍ ഒന്നും നടന്നിട്ടില്ലെന്ന റാബ്റിദേവിയുടെ വിമര്‍ശനമാണ് വാക്‌പോരിന് തുടക്കം കുറിച്ചത്. ആര്‍ജെഡിയുടെ കാലത്താണ് ഒന്നും നടക്കാതിരുന്നതെന്നായിരുന്നു നിതീഷ് കുമാറിന്റെ വിമര്‍ശനം.

'സ്ത്രീകള്‍ക്കുവേണ്ടി എന്തെങ്കിലും പദ്ധതികള്‍ നടന്നോ? സ്ത്രീകളുടെ വിദ്യാഭ്യാസം പോലും നടന്നില്ല. അവരുടെ ഭര്‍ത്താവിന് ഒഴിയേണ്ടി വന്നപ്പോള്‍ അദ്ദേഹം അവരെ മുഖ്യമന്ത്രിയാക്കി. വൈകുന്നേരമായാല്‍ ആളുകള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയില്ലായിരുന്നു. ഇപ്പോള്‍ സ്ത്രീയും പുരുഷനും വളരെ രാത്രിയായാലും പുറത്തിറങ്ങി നടക്കാം'- നിതീഷ് കുമാര്‍ പറഞ്ഞു.

അതേസമയം സഭക്ക് പുറത്ത് മാധ്യമങ്ങളെ കണ്ടപ്പോഴാണ് റാബ്രി ദേവി, മുഖ്യമന്ത്രിക്കെതിരെ പൊട്ടിത്തെറിച്ചത്. അയാള്‍ സ്ത്രീകളെ അപമാനിക്കുകയാണ്. 2005നു മുമ്പ് ബിഹാറിലെ സ്ത്രീകള്‍ക്ക് ഉടുക്കാന്‍ തുണിയില്ലായിരുന്നു എന്നു പറയുകയാണെങ്കില്‍ നിതീഷ് കുമാറിനോട് ചോദിക്കട്ടെ, അദ്ദേഹത്തിന്റെ കുടുംബത്തിലെ സ്ത്രീകള്‍ അക്കാലത്ത് തുണിയില്ലാതെ നടക്കുകയായിരുന്നോ? സ്ത്രീകള്‍ക്കും പിന്നാക്കവിഭാഗക്കാര്‍ക്കുമായി ഞങ്ങള്‍ എന്തൊക്കെ ചെയ്‌തെന്ന് ബിഹാറിലെ ജനങ്ങള്‍ക്കറിയാം.''- റാബ്റി പറഞ്ഞു

Similar Posts