< Back
India
District Administration revokes ban of non-veg food on Republic Day in Odisha
India

പ്രതിഷേധം ശക്തമായി; ഒഡിഷയിൽ റിപ്പബ്ലിക് ദിനത്തിലെ മാംസാഹാര വിൽപ്പനാ നിരോധനം പിൻവലിച്ചു

ഷിയാസ് ബിന്‍ ഫരീദ്
|
26 Jan 2026 9:06 AM IST

ജില്ലാ കലക്ടർ മനോജ് സത്യവാൻ മഹാജനാണ് വെള്ളിയാഴ്ച വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്.

ഭുവനേശ്വർ: ഒഡിഷയിൽ റിപ്പബ്ലിക് ദിനത്തിൽ മാംസാഹാര വിൽപ്പനയ്ക്ക് ഏർപ്പെടുത്തിയ നിരോധനം പിൻവലിച്ച് അധികൃതർ. കോരാപുട്ട് ജില്ലാ ഭരണകൂടമാണ് ഉത്തരവ് പിൻവലിച്ചത്. നിരോധനം വിവാദമാവുകയും സോഷ്യൽമീഡിയയിലടക്കം പ്രതിഷേധം ശക്തമാവുകയും ചെയ്ത സാഹചര്യത്തിലാണ് തീരുമാനം.

'ജില്ലാ തല റിപ്പബ്ലിക് ദിന സംഘാടന സമിതിയുടെ നിർദേശപ്രകാരമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാൽ, വിഷയം ശ്രദ്ധാപൂർവം പഠിച്ച സാഹചര്യത്തിൽ 23-01-2026ലെ സർക്കുലർ റദ്ദാക്കുന്നു'- ജില്ലാ ഭരണകൂടം പുറപ്പെടുവിച്ച പുതിയ വിജ്ഞാപനത്തിൽ പറയുന്നു. റിപ്പബ്ലിക് ദിനത്തോടുള്ള 'ആദരസൂചകം' ആയി സസ്യാഹാരം കഴിക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്തായിരുന്നു വിവാദ ഉത്തരവ്.

കോരാപുട്ട് ജില്ലാ കലക്ടർ മനോജ് സത്യവാൻ മഹാജനാണ് വെള്ളിയാഴ്ച വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്. നഗര- ഗ്രാമപ്രദേശങ്ങളിൽ മാംസം, ചിക്കൻ, മത്സ്യം, മുട്ട എന്നിവയുടെ വിൽപ്പന നിരോധിച്ച് വിജ്ഞാപനം ഇറക്കണമെന്ന് എല്ലാ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസർമാർക്കും തഹസിൽദാർമാർക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ എക്സിക്യൂട്ടീവ് ഓഫീസർമാർക്കുമാണ് കലക്ടർ നിർദേശം നൽകിയത്.

എന്നാൽ ഈ നടപടി ഭരണഘടനാ അവകാശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി പ്രദേശവാസികൾ പ്രതിഷേധിച്ചു. കലക്ടർക്ക് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കാൻ അധികാരമില്ലെന്ന് പലരും സോഷ്യൽമീഡിയയിൽ കുറിച്ചു. ജില്ലാ ഭരണകൂടത്തിന്റെ മാംസ നിരോധന ഉത്തരവ് സ്വാതന്ത്ര്യ സങ്കൽപ്പത്തിന് വിരുദ്ധമാണെന്ന് കോൺഗ്രസ് എംഎൽഎ രാം ചന്ദ്ര കദം പ്രതികരിച്ചിരുന്നു.

കോരാപുട്ട് ആദിവാസി മേഖലയാണെന്നും ജില്ലയിലെ ജനസംഖ്യയുടെ 50 ശതമാനത്തിലധികവും പട്ടികവർഗക്കാരാണെന്നും ചൂണ്ടിക്കാട്ടിയും ഉത്തരവ് പിൻവലിക്കണമെന്ന ആവശ്യം ശക്തമായി. ദൈനംദിന വിൽപ്പനയെ ആശ്രയിച്ചു ജീവിക്കുന്ന ചെറുകിട മാംസ, മത്സ്യ കച്ചവടക്കാർക്ക് നിരോധനം സാമ്പത്തികമായി വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും പ്രദേശവാസികളും വ്യാപാരികളും ചൂണ്ടിക്കാട്ടിയിരുന്നു.

ഈ മാസം ആദ്യം, അയോധ്യ ഭക്ഷ്യ കമ്മീഷണർ മണിക് ചന്ദ്ര സിങ് അയോധ്യ ധാം പ്രദേശത്തെ ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും നോൺ-വെജ് ഭക്ഷണത്തിന് നിരോധനമേർപ്പെടുത്തിയിരുന്നു. രാമക്ഷേത്രത്തിന് ചുറ്റുമുള്ള 15 കിലോമീറ്റർ ചുറ്റളവിലാണ് നിയന്ത്രണം. ഓൺലൈൻ ഡെലിവറി പ്ലാറ്റ്‌ഫോമുകളിലും ഇത് ബാധകമാണ്.

Similar Posts