
കർണാടക അധികാരത്തർക്കം; ഡി.കെ ശിവകുമാർ സിദ്ധരാമയ്യയെ കാണും
|അന്തിമ തീരുമാനം ഹൈക്കമാൻഡിന്റേത് ആണെന്നും താനായാലും ശിവകുമാറായാലും ആ തീരുമാനം അംഗീകരിക്കുമെന്നും സിദ്ധരാമയ്യ പ്രതികരിച്ചു
ന്യൂഡൽഹി: കർണാടകയിലെ അധികാരത്തർക്കത്തിൽ സിദ്ധരാമയ്യയും ഡി.കെ ശിവകുമാറും തമ്മിൽ നാളെ ചർച്ച നടക്കും. ഹൈക്കമാൻഡിന്റെ നിർദേശപ്രകാരമാണ് ചർച്ച. രാവിലെ ഒൻപത് മണിക്ക് മുഖ്യമന്ത്രിയുടെ വസതിയിലായിരിക്കും കൂടിക്കാഴ്ച നടക്കുക. ശിവകുമാർ ഇന്ന് രാത്രി നിശ്ചയിച്ച ഡൽഹി യാത്ര മാറ്റിവച്ചിട്ടുണ്ട്.
ഹൈക്കമാൻഡ് നിർദേശപ്രകാരമാണ് കൂടിക്കാഴ്ചയെന്ന കാര്യം മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കിയിട്ടുണ്ട്. എന്തുവിഷയത്തിലായാലും അന്തിമ തീരുമാനം ഹൈക്കമാൻഡിന്റേത് ആണെന്നും താനായാലും ശിവകുമാറായാലും ആ തീരുമാനം അംഗീകരിക്കുമെന്നും സിദ്ധരാമയ്യ പ്രതികരിച്ചു.
മുഖ്യമന്ത്രി പദത്തെച്ചൊല്ലി ഇടഞ്ഞുനിൽക്കുന്ന സിദ്ധരാമയ്യയെയും ഡി.കെ ശിവകുമാറിനെയും അനുനായിപ്പിക്കാനുള്ള ഹൈക്കമാഡിന്റെ ശ്രമങ്ങളുടെ ഭാഗമാണ് നാളെ നടക്കാനിരിക്കുന്ന ചർച്ചയും. ഇതിനിടെ, നേതൃത്വത്തെ അനുസരിക്കുമെന്ന് ഇരുവരും പ്രഖ്യാപിച്ചിട്ടും ഇരുപക്ഷത്തെയും എംഎൽഎമാർ അവകാശവാദം തുടരുകയാണ്. മുഖ്യമന്ത്രി സ്ഥാനം വിട്ടുനൽകേണ്ടെന്ന ഉറച്ച നിലപാടിൽ തന്നെയാണ് സിദ്ധരാമയ്യ.
2023ലെ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം രണ്ടര വർഷം വീതം മുഖ്യമന്ത്രി സ്ഥാനം വീതംവെക്കാമെന്നാണ് തീരുമാനിച്ചത് എന്നാണ് ശിവകുമാർ പക്ഷം പറയുന്നത്. ഇതിന് ഔദ്യോഗിക സ്ഥിരീകരണമില്ല. നിലവിൽ രണ്ടര വർഷം പൂർത്തിയായ സാഹചര്യത്തിൽ സിദ്ധരാമയ്യ മാറണം എന്നാണ് ശിവകുമാറിന്റെ ആവശ്യം.