
വോട്ട് കൊള്ളയിൽ കൃത്യമായ മറുപടി പറയാതെ തെര.കമ്മീഷൻ; മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കും ഉത്തരമില്ല
|രാഹുൽ ഗാന്ധി ഉന്നയിച്ച പ്രശനങ്ങളിൽ അന്വേഷണമില്ല എന്നത് മാത്രമായിരുന്നു കൃത്യമായ മറുപടി
ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് രാഹുൽ രാഹുൽ ഗാന്ധി ഉന്നയിച്ച ചോദ്യങ്ങൾക്ക് ഉത്തരമില്ലെന്ന് തെളിയിക്കുന്നതായിരുന്നു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഞായറാഴ്ച നടത്തിയ വാർത്താ സമ്മേളനം. രാഹുൽ ഗാന്ധിക്ക് മാത്രമല്ല, വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത മാധ്യമ പ്രവർത്തകർക്കും പല ചോദ്യങ്ങൾക്കും കൃത്യമായ മറുപടി ലഭിച്ചില്ല. പ്രശസ്ത മാധ്യമ പ്രവർത്തകനായ പരംജോയ് ഠകുർത്തയും ഇങ്ങനെ ഉത്തരം കിട്ടാത്തവരിൽ ഉൾപ്പെടുന്നു.
ബിഹാർ വോട്ടർ പട്ടികയിലെ തീവ്രപരിശോധനയ്ക്കായി പെരുമഴക്കാലം തെരെഞ്ഞെടുത്തതിലെ അസാംഗത്യമായിരുന്നു പരംചോയുടെ ആദ്യ ചോദ്യം .ഡിജിറ്റൽ വോട്ടർ പട്ടിക നൽകാത്തതിനക്കുറിച്ചും മഹാരാഷ്ട്രയിൽ വോട്ടർമാർ കുതിച്ചുയർന്നതിനെപറ്റിയും വോട്ടെടുപ്പ് ദിവസം അഞ്ച് മണിക്ക് ശേഷം പോളിംഗ് നിരക്ക് അസാധാരണമായ നിരക്കിൽ വർധിച്ചതിനെ പറ്റിയും ചോദിച്ചു . എന്നാല്‍ കമ്മീഷന്റെ മറുപടി, ചോദ്യങ്ങൾക്കായിരുന്നില്ല. മറ്റൊരു വിഷയത്തിൽ മറുപടി പറയുന്ന വാട്ടേബൗട്ടറി വിദ്യയെ പറ്റിയാണ് പരം ജോയ് മീഡിയവണുമായി പങ്ക് വച്ചത്.
വൈകിട്ട് അഞ്ച് മണിക്ക് ശേഷം പോളിങ് നിരക്ക് കുത്തനെ ഉയരുന്നത് ബിജെപിയെ സഹായിക്കാൻ ആണെന്ന് നേരത്തെ രാഹുൽ ഗാന്ധി ചൂണ്ടി കാട്ടിയിരുന്നു. പോളിംഗ് ബൂത്തിലെ സിസി ടിവി ദൃശ്യങ്ങൾ രാഹുൽ ഗാന്ധി ചോദിക്കുമ്പോൾ, സ്വകാര്യത എന്ന പരിച ഉപയോഗിച്ചാണ് കമ്മീഷൻ തടയുന്നത്. ഒരേ വോട്ടർ വിവിധ ബൂത്തുകളിലും വിവിധ സംസ്ഥാനങ്ങളിലും ഉണ്ടായത് എങ്ങനെയെന്ന ചോദ്യത്തിനും കൃത്യമായ ഉത്തരമില്ല. പരേതർ എന്ന് രേഖപ്പെടുത്തി പട്ടികയിൽ നിന്നും വെട്ടി നിരത്തപ്പെട്ടവർ സുപ്രിം കോടതിയിൽ നേരിട്ട് ഹാജരായതിനെ പറ്റിയും മൗനമായിരുന്നു ഉത്തരം . വീഴ്ച സംഭവിച്ചു എന്നതിൽ പരോക്ഷ സമ്മതവുമായി ഇറക്കിയ വാർത്താ കുറിപ്പിലെ വാചകങ്ങൾ പോലും വാർത്താ സമ്മേളനത്തിൽ ഉണ്ടായില്ല. രാഹുൽ ഗാന്ധി ഉന്നയിച്ച പ്രശനങ്ങളിൽ അന്വേഷണമില്ല എന്നത് മാത്രമായിരുന്നു കൃത്യമായ മറുപടി .