< Back
India
Emails Reveal Indian Victim In Epstein Case
India

എപ്സ്റ്റീന്‍ കേസിലെ അതിജീവിതകളില്‍ ഇന്ത്യക്കാരിയും; നഷ്ടപരിഹാരം നല്‍കാന്‍ എംബസിയുടെ സഹായം തേടി യുഎസ്

ശരത് ലാൽ തയ്യിൽ
|
16 Feb 2026 5:08 PM IST

2020 ജനുവരിയിലാണ് യുഎസ് അധികൃതര്‍ ഇന്ത്യന്‍ എംബസിക്ക് മെയില്‍ അയച്ചത്

ന്യൂഡല്‍ഹി: ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ അതിക്രമത്തിനിരയായ അതിജീവിതകളില്‍ ഇന്ത്യക്കാരിയായ പെണ്‍കുട്ടിയും. പുറത്തുവിട്ട എപ്സ്റ്റീന്‍ രേഖകളിലാണ് ഇക്കാര്യം വ്യക്തമായത്. അതിജീവിതയെ കണ്ടെത്തി നഷ്ടപരിഹാരം നല്‍കാന്‍ യുഎസ് അധികൃതര്‍ ഇന്ത്യന്‍ എംബസിയുടെ സഹായം തേടിയതിന്റെ വിവരമാണ് പുറത്തുവന്നത്.

2019ല്‍ ന്യൂയോര്‍ക്കിലെ ജയിലില്‍ വെച്ച് എപ്സ്റ്റീന്‍ മരിച്ചതിന് പിന്നാലെ 2020 ജനുവരിയിലാണ് യുഎസ് അധികൃതര്‍ ഇന്ത്യന്‍ എംബസിക്ക് മെയില്‍ അയച്ചത്. ഇന്ത്യക്കാരിയായ അതിജീവിതയെ കണ്ടെത്തി വിക്ടിം ഫണ്ടില്‍ നിന്നുള്ള നഷ്ടപരിഹാരം നല്‍കാന്‍ സഹായം ആവശ്യപ്പെട്ടായിരുന്നു മെയില്‍. ഇന്ത്യക്കാരിയോട് ഇതിനായുള്ള അപേക്ഷ പൂര്‍ത്തിയാക്കി അയക്കാന്‍ നിര്‍ദേശിക്കണമെന്നും ഇ-മെയിലില്‍ പറയുന്നുണ്ട്. ആര്‍ക്കാണ് അയച്ചതെന്നത് മറച്ചാണ് ഈ രേഖ പുറത്തുവിട്ടത്.


ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട ദശലക്ഷക്കണക്കിന് രേഖകളാണ് യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ടത്. 30 ലക്ഷം പേജുകള്‍, 1.80 ലക്ഷം ചിത്രങ്ങള്‍, 2,000 വീഡിയോകള്‍ എന്നിവ ഇതിലുള്‍പ്പെടും. പുറത്തുവന്ന രേഖകളില്‍ നിരവധി ഇന്ത്യക്കാരുടെ പേരുമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര മന്ത്രി ഹര്‍ദീപ് സിങ് പുരി, വ്യവസായി അനില്‍ അംബാനി, സംവിധായിക മീര നായര്‍, ആത്മീയ ഗുരു ദീപക് ചോപ്ര തുടങ്ങിയവര്‍ എപ്സ്റ്റീന്‍ ഫയല്‍സില്‍ പേരുള്ള പ്രമുഖരാണ്. പുറത്തുവന്ന രേഖകളില്‍ പേരുണ്ടെങ്കിലും എപ്സ്റ്റീനുമായി ബന്ധപ്പെട്ട ഏതെങ്കിലും കുറ്റകൃത്യങ്ങളില്‍ ഇവര്‍ പങ്കെടുത്തിട്ടുണ്ട് എന്ന് ഇതിന് അര്‍ഥമില്ല. പല പേരുകളും ചില ഇമെയിലുകളില്‍ പരാമര്‍ശിക്കുക മാത്രമാണ് ചെയ്യുന്നത്.

Similar Posts