< Back
India
മാതാപിതാക്കളെ പരിപാലിക്കാത്ത സർക്കാർ ജീവനക്കാർക്കെതിരെ തെലങ്കാന; ശമ്പളത്തിന്റെ 10 ശതമാനം പിടിച്ചെടുക്കും, പദ്ധതി ഇങ്ങനെ
India

മാതാപിതാക്കളെ പരിപാലിക്കാത്ത സർക്കാർ ജീവനക്കാർക്കെതിരെ തെലങ്കാന; ശമ്പളത്തിന്റെ 10 ശതമാനം പിടിച്ചെടുക്കും, പദ്ധതി ഇങ്ങനെ

ലാൽകുമാർ
|
13 Jan 2026 7:55 AM IST

ആരോഗ്യ സംരക്ഷണ നയം അവതരിപ്പിക്കുമെന്നും രേവന്ത് റെഡ്ഡി പ്രഖ്യാപിച്ചു

ഹൈദരാബാദ്: മാതാപിതാക്കളെ പരിപാലിക്കാത്ത സർക്കാർ ജീവനക്കാർക്കെതിരെ തെലങ്കാന സർക്കാർ. പരിപാലിക്കാത്തവരുടെ ശമ്പളത്തിൽ നിന്ന് 10 ശതമാനം പിടിച്ചെടുക്കാനും അത് മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റുന്നതിനും നിയമം കൊണ്ടുവരാൻ ആലോചന.

പ്രായമായ മാതാപിതാക്കൾ മക്കൾക്കെതിരെ നൽകുന്ന പരാതികൾ ഗൗരവമായി കാണണമെന്നും ശമ്പളത്തിന്റെ 10 ശതമാനം നേരിട്ട് മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പറഞ്ഞു.

ഭിന്നശേഷിക്കാർക്ക് സൗജന്യമായി മോട്ടോറൈസ്ഡ് വാഹനങ്ങൾ, ബാറ്ററിയിൽ പ്രവർത്തിക്കുന്ന ട്രൈസൈക്കിളുകൾ, ബാറ്ററി വീൽചെയറുകൾ, ലാപ്‌ടോപ്പുകൾ, ശ്രവണസഹായികൾ, മൊബൈൽ ഫോണുകൾ, മറ്റ് നൂതന ഉപകരണങ്ങൾ എന്നിവയുടെ വിതരണ ഉദ്ഘാടനം നടത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞു.

പുതിയ പദ്ധതിക്കായി സർക്കാർ 50 കോടി രൂപ അനുവദിച്ചു. മുതിർന്ന പൗരന്മാർക്കായി 'പ്രാണം' എന്ന പേരിൽ ഡേകെയർ സെന്ററുകളും സർക്കാർ സ്ഥാപിക്കും. 2026-2027 ലെ ബജറ്റ് നിർദേശങ്ങളിൽ ആരോഗ്യ സംരക്ഷണ നയം അവതരിപ്പിക്കും. സംസ്ഥാനത്തെ എല്ലാവർക്കും മികച്ച ആരോഗ്യ സംരക്ഷണം നൽകാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അതിനാൽ അടുത്ത ബജറ്റിൽ പുതിയ ആരോഗ്യ നയം അവതരിപ്പിക്കാൻ സർക്കാർ തീരുമാനിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

അടുത്ത തെരഞ്ഞെടുപ്പിൽ എല്ലാ മുനിസിപ്പൽ കോർപറേഷനുകളിലും ട്രാൻസ്‌ജെൻഡറുകളെ കോ-ഓപ്ഷൻ അംഗങ്ങളായി നാമനിർദേശം ചെയ്യും. എല്ലാ മുനിസിപ്പൽ കോർപ്പറേഷനുകളിലും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് ഒരു കോ-ഓപ്ഷൻ അംഗ സ്ഥാനം അനുവദിക്കും. ഇത് അവരുടെ പ്രശ്നങ്ങൾ ഉന്നയിക്കാൻ സഹായിക്കും. ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി സർക്കാർ ഇതിനകം നിരവധി പദ്ധതികൾ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഭിന്നശേഷിക്കാരുടെ ശാക്തീകരണത്തിനായി വിദ്യാഭ്യാസത്തിലും തൊഴിലിലും പ്രത്യേക ക്വാട്ട അനുവദിച്ചിട്ടുണ്ട്. ഭിന്നശേഷിക്കാരായ നവദമ്പതികൾക്ക് രണ്ട് ലക്ഷം രൂപ നൽകുമെന്ന് സർക്കാർ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്.

മുൻ കേന്ദ്രമന്ത്രി ജയ്പാൽ റെഡ്ഡിയെയും മുഖ്യമന്ത്രി അനുസ്മരിച്ചു. വൈകല്യംനേരിട്ടിട്ടും ജയ്പാൽ റെഡ്ഡി വലിയ ഉയരങ്ങളിലെത്തിയതായി അദ്ദേഹം അനുസ്മരിച്ചു. സാമൂഹിക നീതിക്കും തുല്യ അവസരങ്ങൾക്കുമുള്ള പ്രതിബദ്ധത ഉയർത്തിപിടിച്ച്, സംസ്ഥാനത്ത് ആദ്യമായാണ് ജാതി സെൻസസ് നടത്തിയതെന്നും രേവന്ത് റെഡ്ഡി.

തെലങ്കാന മറ്റെല്ലാ സംസ്ഥാനങ്ങൾക്കും മാതൃകയാണ്. തെലങ്കാനയുടെ സമ്മർദ്ദത്തിന് വഴങ്ങി, ദേശീയ സെൻസസിന്റെ ഭാഗമായി ജാതി സെൻസസ് നടത്താൻ കേന്ദ്ര സർക്കാർ സമ്മതിച്ചു. സംസ്ഥാന സർക്കാർ പട്ടികജാതിക്കാർക്കായി തുല്യ അവസരങ്ങൾ നൽകുന്നുണ്ടന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Similar Posts