< Back
India
Family files missing complaint for SP leader, cops say he was arrested
India

യുപിയിൽ സമാജ്‌വാദി പാർട്ടി നേതാവിനെ കാണാനില്ലെന്ന് കുടുംബം; പരാതി നൽകി കാത്തിരിപ്പ്; അറസ്റ്റ് ചെയ്തെന്ന് പൊലീസ്

ഷിയാസ് ബിന്‍ ഫരീദ്
|
13 Feb 2026 5:57 PM IST

ജാതിയധിക്ഷേപം നടത്തിയെന്ന കേസിലാണ് നടപടി.

ലഖ്നൗ: യുപിയിൽ സമാജ്‌വാദി പാർട്ടി നേതാവിനെ കാണാനില്ലെന്ന് വീട്ടുകാരുടെ പരാതി. പൊലീസിൽ പരാതി നൽകി കാത്തിരുന്ന കുടുംബത്തെ തേടിയെത്തിയത് അദ്ദേഹത്തെ അറസ്റ്റ് ചെയ്തെന്ന മറുപടി. പാർട്ടി വക്താവ് മനോജ് യാദവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ജാതിയധിക്ഷേപം നടത്തിയെന്ന കേസിലാണ് നടപടി.

മനോജ് യാദവ് ഭീഷണിപ്പെടുത്തിയെന്നും ജാതിയധിക്ഷേപം നടത്തിയെന്നും ചൂണ്ടിക്കാട്ടി കുറച്ചുദിവസം മുമ്പാണ് ഒരാൾ പൊലീസിൽ പരാതി നൽകിയത്. സംഭവത്തിൽ മനോജ് യാദവിനെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു.

കഴിഞ്ഞദിവസം രാത്രി, തിലക് ആഘോഷത്തിൽ പങ്കെടുക്കാൻ കകോരിയിലേക്ക് പോയതായിരുന്നു മനോജ് യാദവെന്ന് കുടുംബം പറയുന്നു. എന്നാൽ തിരിച്ചുവന്നില്ല. ഇതോടെ, യാദവിനെ കാണാനില്ലെന്നു കാട്ടി കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു. എന്നാൽ, യാദവിനെ കാണാതായതല്ല, തങ്ങൾ കസ്റ്റഡിലെടുത്തതാണെന്ന് പൊലീസ് ഇവരെ അറിയിക്കുകയായിരുന്നു.

യാദവിന്റെ അറസ്റ്റ് സംസ്ഥാനത്ത് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. കനത്ത പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ വൻ സുരക്ഷാവലയത്തിലാണ് എസ്പി നേതാവിനെ പൊലീസ് വൈദ്യപരിശോധനയ്ക്കെത്തിച്ചത്. വൈദ്യപരിശോധനയ്ക്ക് ശേഷം, പൊലീസ് അദ്ദേഹത്തെ ലഖ്‌നൗവിലേക്ക് കൊണ്ടുപോയി.

Similar Posts