
സുബീൻ ഗാർഗ് Photo -Zubeen Garg Instagrame Page
'സുബീൻ ഗാർഗിനെ വിഷം നൽകി കൊലപ്പെടുത്തി': ബാന്‍ഡ് മാനേജര്‍ക്കെതിരെ ഗുരുതര ആരോപണവുമായി സഹഗായകൻ ശേഖർ ജ്യോതി ഗോസ്വാമി
|കുറ്റകൃത്യം മറച്ചുവെക്കാൻ സിംഗപ്പൂർ തെരഞ്ഞെടുത്തുവെന്നും ശേഖർ ജ്യോതി ഗോസ്വാമി
ഗുവാഹത്തി: പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ മരണത്തിൽ ഗുരുതര ആരോപണവുമായി സഹഗായകൻ ശേഖർ ജ്യോതി ഗോസ്വാമി.
സിംഗപ്പൂരിലെ പരിപാടിയുടെ സംഘാടകൻ ശ്യാംകാനു മഹന്തയും ബാൻഡ് മാനേജർ സിദ്ധാർഥ് ശർമ്മയും വിഷം നൽകിയാണ് സുബീനെ കൊലപ്പെടുത്തിയതെന്ന ആരോപണമാണ് ശേഖർ ജ്യോതി ഗോസ്വാമി ഉന്നയിച്ചത്. സുബീന്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്ത നാലു പേരില്‍ ഒരാളാണ് ശേഖർ ജ്യോതി ഗോസ്വാമി.
കുറ്റകൃത്യം മറച്ചുവെക്കാൻ സിംഗപ്പൂർ തെരഞ്ഞെടുത്തുവെന്നും ശേഖർ പറയുന്നു. സിംഗപ്പൂരിലെ ഹോട്ടലില്‍വച്ച് സിദ്ധാര്‍ത്ഥ ശര്‍മയുടെ പെരുമാറ്റത്തില്‍ തനിക്ക് സംശയം തോന്നിയിരുന്നു. അപകടത്തിന് തൊട്ടുമുന്‍പ് ആഘോഷം സംഘടിപ്പിച്ച നൗകയുടെ നിയന്ത്രണം പ്രതികള്‍ ബലമായി പിടിച്ചെടുത്തിരുന്നു. നൗകയില്‍ മദ്യം താന്‍ വിളമ്പിക്കൊള്ളാമെന്ന് സിദ്ധാര്‍ത്ഥ ശര്‍മ ശാഠ്യം പിടിച്ചിരുന്നു. സുബിന്‍ വെള്ളത്തില്‍ മുങ്ങിത്താഴുന്ന ഘട്ടത്തില്‍ ഗായകന് നീന്തല്‍ അറിയാമെന്ന് പറഞ്ഞ് ഇരുവരും സഹായം നല്‍കിയില്ല എന്നുമാണ് സഹ ഗായകന്റെ മൊഴി.
പൊലീസ് ചോദ്യം ചെയ്യലിനിടയിലാണ് ശേഖർ ഇക്കാര്യം പറഞ്ഞത്. ഇവന്റ് മാനേജർ ശ്യാംകാനു മഹന്തക്കെതിരെ അന്വേഷണം വേണമെന്ന് സുബിന്റെ കുടുംബം നേരത്തെ ആവശ്യപ്പെട്ടിരുന്നു. നാല് പേരാണ് നിലവിൽ അറസ്റ്റിലായത്.
കഴിഞ്ഞ 19നു സിംഗപ്പൂരിൽ കടലിൽ സ്കൂബ ഡൈവിങ്ങിനിടെയുണ്ടായ അപകടത്തിലാണു മരിച്ചത്. 3 ദിവസങ്ങളിലായി ലക്ഷക്കണക്കിനാളുകളാണു സുബീന് അന്ത്യാഞ്ജലി അർപ്പിച്ചു വിലാപയാത്രയിലും മറ്റും പങ്കെടുത്ത്. ഇത് റെക്കോര്‍ഡ് ബുക്കില്‍ ഇടം നേടുകയും ചെയ്തിരുന്നു.