< Back
India
വിചാരണ പോലുമില്ലാതെ നീതി നിഷേധിക്കപ്പെട്ട അഞ്ച് വർഷങ്ങൾ; ഡൽഹി ഹൈക്കോടതി വിധി പ്രതിഷേധാർഹം: എസ്ഐഒ
India

'വിചാരണ പോലുമില്ലാതെ നീതി നിഷേധിക്കപ്പെട്ട അഞ്ച് വർഷങ്ങൾ'; ഡൽഹി ഹൈക്കോടതി വിധി പ്രതിഷേധാർഹം: എസ്ഐഒ

Web Desk
|
4 Sept 2025 7:18 PM IST

തടവിലടക്കപ്പെട്ട സി‌എ‌എ വിരുദ്ധ രാഷ്ട്രീയ തടവുകാരെ ഉടൻ മോചിപ്പിക്കണമെന്ന് എസ്‌ഐ‌ഒ ആവശ്യപ്പെട്ടു

ന്യൂഡൽഹി: യുഎപിഎ ചുമത്തി വിചാരണ പോലുമില്ലാതെ അഞ്ച് വർഷത്തോളമായി ജയിലിൽ കഴിയുന്ന പൗരത്വ പ്രക്ഷോഭ നേതാക്കൾക്ക് ജാമ്യം നിഷേധിച്ച ഡൽഹി ഹൈക്കോടതി വിധി പ്രതിഷേധാർഹമാണെന്ന് എസ്ഐഒ. ഉമർ ഖാലിദ്, ഷർജീൽ ഇമാം, ഗുൽഫിഷ ഫാത്തിമ, ഖാലിദ് സൈഫി, മീരാൻ ഹൈദർ, ഷിഫാ-ഉർ-റഹ്മാൻ, അത്തർ ഖാൻ, ഷദാബ് അഹമ്മദ്, മുഹമ്മദ് സലീം ഖാൻ എന്നിവർക്കാണ് ഡൽഹി ഹൈക്കോടതി ജാമ്യം നിഷേധിച്ചത്

ഡൽഹി വംശഹത്യക്ക് പരസ്യമായി നേതൃത്വം നൽകിയവർ സ്വതന്ത്രരായി നടക്കുകയും നീതിന്യായത്തെ വെല്ലുവിളിക്കുകയും ചെയ്യുമ്പോൾ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജനാധിപത്യപരമായി പ്രതിഷേധിച്ച വിദ്യാർത്ഥികളെയും പൗരാവകാശ പ്രവർത്തകരെയും ഗൂഢാലോചനക്കാരായി മുദ്രകുത്തുകയും വർഷങ്ങളായി വേട്ടയാടുകയും ചെയ്യുകയാണ്. വർത്തമാന ഇന്ത്യയിൽ, മുസ്ലീമായിരിക്കുക, വിദ്യാർത്ഥിയായിരിക്കുക, ഭരണകൂടത്തോട് വിയോജിപ്പുള്ളയാളായിരിക്കുക എന്നിവയെല്ലാം തടവിലടക്കപ്പെടാനുള്ള കാരണമായി മാറിയിരിക്കുന്നു. വിചാരണ പോലുമില്ലാതെ അന്യായമായി തടങ്കലിലിടുന്നതിലൂടെ മൗലികാവകാശങ്ങൾ നിഷേധിക്കപ്പെടുകയാണെന്ന് എസ്ഐഒ പ്രസ്താവനയിൽ പറഞ്ഞു.

തടവിലടക്കപ്പെട്ട സി‌എ‌എ വിരുദ്ധ രാഷ്ട്രീയ തടവുകാരെ ഉടൻ മോചിപ്പിക്കണമെന്ന് എസ്‌ഐ‌ഒ ആവശ്യപ്പെട്ടു. ഹൈക്കോടതിയുടെ വിധി പുനഃപരിശോധിച്ച് സുപ്രിംകോടതി തടവിലടക്കപ്പെട്ടവർക്ക് ജാമ്യം അനുവദിക്കുമെന്നും ഭരണഘടനാ മൂല്യങ്ങളിലുള്ള വിശ്വാസം പുനഃസ്ഥാപിക്കുമെന്നും എസ്ഐഒ കൂട്ടിച്ചേർത്തു.

Similar Posts