< Back
India
ഒഴുകി നടക്കുന്ന കാറുകള്‍, വെള്ളക്കെട്ടിലായ റോഡുകള്‍; പെരുമഴയില്‍ മുങ്ങി ബംഗളൂരു
India

ഒഴുകി നടക്കുന്ന കാറുകള്‍, വെള്ളക്കെട്ടിലായ റോഡുകള്‍; പെരുമഴയില്‍ മുങ്ങി ബംഗളൂരു

Web Desk
|
23 Nov 2021 8:02 AM IST

കനത്ത മഴയില്‍ യെൽഹാനക തടാകം കര കവിഞ്ഞൊഴുകിയതിനാല്‍ ചുറ്റുമുള്ള പ്രദേശങ്ങൾ വെള്ളത്തിനടിയിലായി

ഒഴുകിനടക്കുന്ന കാറുകൾ, മുട്ടോളം വെള്ളത്തിലൂടെ ഒഴുകിയെത്തുന്ന ആളുകൾ... തിങ്കളാഴ്ച വടക്കൻ ബംഗളൂരു അക്ഷരാര്‍ത്ഥത്തില്‍ മുഴുവന്‍ വെള്ളത്തിലായിരുന്നു. കനത്ത മഴയില്‍ യെൽഹാനക തടാകം കര കവിഞ്ഞൊഴുകിയതിനാല്‍ ചുറ്റുമുള്ള പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.



ബെംഗളൂരുവിലെ കോഗിലു ക്രോസ്, നാഗവാര, വിദ്യാരണ്യപുര, യെലഹങ്ക തുടങ്ങിയ പ്രദേശങ്ങളെയാണ് നിർത്താതെ പെയ്യുന്ന മഴ ഏറ്റവും കൂടുതൽ ബാധിച്ചത്. ദേശീയ ദുരന്ത നിവാരണ സേനയുടെയും (എൻഡിആർഎഫ്) സംസ്ഥാന ദുരന്ത നിവാരണ സേനയുടെയും (എസ്ഡിആർഎഫ്) ടീമുകളെ രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമായി മഴ ബാധിത പ്രദേശങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. മഴക്കെടുതിയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗളൂരു നഗരത്തിന് ചുറ്റും എമർജൻസി റെസ്ക്യൂ ടീമിനെ രൂപീകരിക്കുന്നതിന് പുറമെ റോഡുകൾക്കും പാലങ്ങൾക്കുമായി സംസ്ഥാന സർക്കാർ 500 കോടി അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



തുടർച്ചയായി പെയ്ത മഴയിൽ യെൽഹാനക തടാകത്തിന് പുറമെ ബെംഗളൂരുവിലെ സിംഗപുര തടാകം, അമനികെരെ തടാകം, അല്ലൽസാന്ദ്ര തടാകം എന്നിവയും നിറഞ്ഞു കവിഞ്ഞു. യെൽഹാനക കര കവിഞ്ഞതോടെ സമീപത്തുള്ള ഹൌസിംഗ് കോളനിയിലേക്കും വെള്ളം കയറി. കേന്ദ്രീയ വിഹാർ സൊസൈറ്റിയിലെ താമസക്കാരെ സഹായിക്കാൻ ലോക്കൽ പൊലീസും എൻ.ഡി.ആർ.എഫും സ്ഥലത്ത് എത്തിയിരുന്നു. തിങ്കളാഴ്ച പുലർച്ചെ രണ്ട് മണിയോടെ യെലഹങ്ക മേഖലയിൽ 130 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്.




Similar Posts