< Back
India
മുൻ സിമി നേതാവ് സാക്വിബ് നാച്ചൻ നിര്യാതനായി
India

മുൻ സിമി നേതാവ് സാക്വിബ് നാച്ചൻ നിര്യാതനായി

Web Desk
|
29 Jun 2025 8:59 AM IST

2023ൽ എൻഐഎ നടത്തിയ റെയ്ഡിൽ നിരവധി പേർക്കൊപ്പം അറസ്റ്റിലായ നാച്ചൻ തിഹാർ ജയിലിലായിരുന്നു

ന്യൂഡൽഹി: നിരോധിത സംഘടനയായ സിമിയുടെ മുൻ അഖിലേന്ത്യാ സെക്രട്ടറിയും പുണെ ഐസിസ് മൊഡ്യൂൾ കേസിൽ കുറ്റാരോപിതനുമായ സാക്വിബ് നാച്ചൻ (67) ആശുപത്രിയിൽ നിര്യാതനായി. ജൂൺ 24ന് മസ്തിഷ്‌കാഘാതം വന്ന് ചികിത്സയിലായിരുന്നു. 2023ൽ എൻഐഎ നടത്തിയ റെയ്ഡിൽ നിരവധി പേർക്കൊപ്പം അറസ്റ്റിലായ നാച്ചൻ തിഹാർ ജയിലിലായിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം മുംബൈയിയിലേക്ക് കൊണ്ടുപോവുമെന്ന് നാച്ചന്റെ കുടുംബം അറിയിച്ചു.

മുംബൈ 2002-03 സ്‌ഫോടന കേസുകളിൽ 2016ൽ ഇദ്ദേഹത്തിനെതിരെ കുറ്റം ചുമത്തിയിരുന്നു. 10 വർഷത്തെ ജയിൽവാസത്തിനുശേഷം മോചിതനായി. പിന്നാലെയാണ് എൻഐഎ ഭീകരക്കുറ്റം ചുമത്തി വീണ്ടും അറസ്റ്റ് ചെയ്തത്. ഐസിസിന്റെ ഇന്ത്യയിലെ സ്വയം പ്രഖ്യാപിത നേതാവായിരുന്നു നാച്ചനെന്ന് എൻ.ഐ.എ ആരോപിച്ചു. ഐസിസ് ഭീകരപ്രവർത്തനങ്ങളുടെ ഭാഗമായി സ്‌ഫോടകവസ്തു നിർമാണം, പരിശീലനം, അടക്കം നടത്തിയതായും കുറ്റപത്രത്തിൽ പറയുന്നു.

മുംബൈയിൽനിന്ന് ഏകദേശം 53 കിലോമീറ്റർ വടക്ക് സ്ഥിതി ചെയ്യുന്ന ബോരിവല്ലി പഡ്ഗ ഗ്രാമത്തിൽ ജനിച്ച അദ്ദേഹം 1980 കളുടെ തുടക്കത്തിൽ സിമിയുടെ ഭാഗമായി. മഹാരാഷ്ട്ര സംസ്ഥാന പ്രസിഡന്റായും ദേശീയ സെക്രട്ടറിയായും പ്രവർത്തിച്ചു. ജയിൽ മോചിതനായശേഷം ബോരിവല്ലിയിലെ പഡ്ഗയിലെ വീട്ടിൽ താമസിച്ചുവരുന്നതിനിടെയാണ് ഐ.എസ് ബന്ധം ആരോപിച്ച് 2023 ഡിസംബറിൽ എൻഐഎ സാക്വിബ് നാച്ചനെയും മകൻ ശാമിലിനെയും വീണ്ടും അറസ്റ്റ് ചെയ്തത്.

Related Tags :
Similar Posts