
മരണത്തിന് മുമ്പുള്ള അവസാന 70 സെക്കൻഡുകൾ! ഒരു കൈയ്യിൽ സിഗരറ്റും ഉച്ചത്തിലുള്ള പാട്ടുമായി അവർ മരണത്തിലേക്ക് പാഞ്ഞു കയറി
|വീഡിയോയിൽ കാറിന്റെ വേഗത 120-ൽ നിന്ന് 140 കിലോമീറ്റർ കുതിക്കുന്നത് കാണാം
ഉദയ്പൂർ: അമിതവേഗതയും അശ്രദ്ധയും വരുത്തിവെച്ച വലിയൊരു ദുരന്തത്തിന്റെ ഞെട്ടലിലാണ് ഉദയ്പൂർ. ശനിയാഴ്ച പുലർച്ചെ സവിന പൊലീസ് സ്റ്റേഷൻ പരിധിയിലുണ്ടായ വാഹനാപകടത്തിൽ നാല് യുവാക്കൾക്കാണ് ജീവൻ നഷ്ടമായത്. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. അപകടത്തിന് തൊട്ടുമുമ്പ് കാറിലുണ്ടായിരുന്ന യുവാക്കൾ ചിത്രീകരിച്ച ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.
സുഹൃത്തിന്റെ ജന്മദിനാഘോഷത്തിന് ശേഷം ചായ കുടിക്കാനായി പുറപ്പെട്ട ആറംഗ സംഘമാണ് അപകടത്തിൽപ്പെട്ടത്. ഷേർ മുഹമ്മദ് എന്ന യുവാവാണ് കാർ ഓടിച്ചിരുന്നത്. 70 സെക്കൻ്റ് ദൈർഘ്യമുള്ള വിഡിയോയിൽ കാറിന്റെ വേഗത 120-ൽ നിന്ന് 140 കിലോമീറ്റർ കുതിക്കുന്നത് കാണാം. കാർ അമിതവേഗതയിലാണെന്നും വേഗത കുറയ്ക്കണമെന്നും പിന്നിലിരുന്ന സുഹൃത്ത് ആവർത്തിച്ച് ആവശ്യപ്പെടുന്നുണ്ട്. വാഹനം ഓടിക്കുന്ന ആൾ അത് വകവെക്കുന്നില്ല. ഉച്ചത്തിൽ പാട്ട് വെച്ച്, സിഗരറ്റ് വലിച്ച് അഹമ്മദാബാദ് ബൈപാസിലൂടെ പാഞ്ഞ കാർ ഒരു മിനിറ്റിനുള്ളിൽ തന്നെ മറ്റൊരു കാറുമായി കൂട്ടിയിടിച്ച് മറിയുകയായിരുന്നു.
നാട്ടുകാർ എത്തുമ്പോഴേക്കും നാല് പേർ മരിച്ചിരുന്നു. പരിക്കേറ്റ രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. രണ്ട് കാറുകളും പൂർണ്ണമായും തകർന്ന നിലയിലാണ്. അമിതവേഗതയും ഡ്രൈവിംഗിനിടയിലുള്ള അശ്രദ്ധയുമാണ് ദുരന്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം.