< Back
India
അദ്വാനിക്ക് ജിന്നയെ പുകഴ്ത്താം, മോദിക്ക് പാകിസ്താൻ സന്ദർശിക്കാം :  ഹിമന്തയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഗൗരവ് ഗൊഗോയ്‌
India

'അദ്വാനിക്ക് ജിന്നയെ പുകഴ്ത്താം, മോദിക്ക് പാകിസ്താൻ സന്ദർശിക്കാം' : ഹിമന്തയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഗൗരവ് ഗൊഗോയ്‌

Web Desk
|
21 May 2025 8:16 AM IST

2015ല്‍ ലാഹോറിലെ മോദിയുടെ അപ്രതീക്ഷിത സന്ദര്‍ശനവും ഗൊഗോയി എടുത്തിട്ടു.

ഗുവാഹത്തി: തന്റെ ഭാര്യയും ബ്രിട്ടിഷ് വനിതയുമായ എലിസബത്ത് കോൾബണിന്റെ പാക്കിസ്താന് ബന്ധങ്ങളെക്കുറിച്ച് ആരോപണം ഉന്നയിച്ച അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ്മക്ക് മറുപടിയുമായി കോൺഗ്രസ് എംപി ഗൗരവ് ഗൊഗോയി.

ഹിമന്തയുടെ ആരോപണങ്ങള്‍ അസംബന്ധം എന്നാണ് ഗൊഗോയി വിശേഷിപ്പിച്ചത്.

ബിജെപി മുതിർന്ന നേതാവ് എൽകെ അദ്വാനിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാകിസ്താനില്‍ നടത്തിയ സന്ദര്‍ശനങ്ങള്‍ ചൂണ്ടിക്കാണിച്ചായിരുന്നു കോണ്‍ഗ്രസിന്റെ ലോക്സഭാ ഉപനേതാവ് കൂടിയായ ഗൗരവ് ഗൊഗോയിയുടെ തിരിച്ചടി. 2005ൽ അദ്വാനിയുടെ പാകിസ്താന്‍ സന്ദർശനം ഉയര്‍ത്തിയാണ് ഗൊഗോയ് മറുപടി നല്‍കിയത്. അദ്വാനി ജിന്നയുടെ ശവകുടീരം സന്ദർശിക്കുകയും അവിടെ ഒരു ചദർ ചാര്‍ത്തുകയും ജിന്നയെ സ്തുതിക്കുകയും ചെയ്തസ കാര്യം ഗൊഗോയ് ഓര്‍മിപ്പിച്ചു.

2014ൽ മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ അന്നത്തെ പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് പങ്കെടുത്തതിനെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. 2015ല്‍ ലാഹോറിലെ മോദിയുടെ അപ്രതീക്ഷിത സന്ദര്‍ശനവും ഗൊഗോയി എടുത്തിട്ടു. നവാസ് ഷെരീഫിന് 'ജന്മദിനാശംസകൾ' നേരാൻ മോദി ലാഹോറിൽ പോയ അതേവർഷം തന്നെയാണ് പാകിസ്താന്‍ ഹൈക്കമ്മീഷണറുമായി കൂടിക്കാഴ്ചയുണ്ടായത്. അത് ശര്‍മ്മ ആരോപിക്കും പോലെ യുവാക്കളെ ബ്രെയിന്‍വാഷ് ചെയ്യാനായിരുന്നില്ലെന്നും ഗൊഗോയ് പറഞ്ഞു.

നമ്മൾ പോകുന്നത് കുറ്റവും മോദി പോകുന്നത് ബിരിയാണി നയതന്ത്രമാകുന്നത് എങ്ങനെയെന്നും ഗൊഗോയ് ചോദിച്ചു. ഞങ്ങൾ ജിന്നയെ സ്തുതിക്കാനൊന്നും പോയിട്ടില്ല. നവാസ് ഷെരീഫിന് ജന്മദിനാശംസ നേരാനും പോയില്ല. ഈ എസ്.ഐ.ടിക്ക് സത്യവുമായി ഒരു ബന്ധവുമില്ല. രാഷ്ട്രീയമായ അപകീര്‍ത്തിപ്പെടുത്താനുള്ള തന്ത്രമാണിതെന്നും ഗൊഗോയ് പറഞ്ഞു.

അതേസമയം ഗൊഗോയിയുടെയും കുടുംബത്തിന്റെ പാകിസ്താന്‍ ബന്ധങ്ങളെപ്പറ്റി അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ അടുത്തിടെ ഹിമന്ത ബിശ്വ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു.

Similar Posts