
ഗൗരി ലങ്കേഷ് വധക്കേസ് പ്രതിക്ക് മഹാരാഷ്ട്ര മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ ജയം
|സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച ശ്രീകാന്ത് പങ്കാർക്കർ ആണ് ജൽന മുനിസിപ്പൽ കോർപറേഷനിൽ വിജയിച്ചത്
മുംബൈ: മാധ്യമപ്രവർത്തക ഗൗരി ലങ്കേഷ് വധക്കേസ് പ്രതിക്ക് മഹാരാഷ്ട്രയിലെ മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ വിജയം. സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച ശ്രീകാന്ത് പങ്കാർക്കർ ആണ് ജൽന മുനിസിപ്പൽ കോർപറേഷനിലെ 13-ാം വാർഡിൽ നിന്ന് വിജയിച്ചത്. 2,621 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പങ്കാർക്കറിന്റെ വിജയം.
ഗൗരി ലങ്കേഷ് വധക്കേസിൽ വിചാരണ നേരിട്ടുകൊണ്ടിരിക്കെയാണ് പങ്കാർക്കർ ജനവിധി തേടിയത്. എക്‌നാഥ് ഷിൻഡെ നയിക്കുന്ന ശിവസേന വാർഡിൽ സ്ഥാനാർഥിയെ നിർത്തിയിരുന്നില്ല. ബിജെപി സ്ഥാനാർഥി റാവുസാഹിബ് ധോബ്‌ലെയാണ് രണ്ടാമതെത്തിയത്.
ക്രിമിനൽകേസ് പ്രതിയെന്ന് ചൂണ്ടിക്കാട്ടി ശ്രീകാന്തിന്റെ വിജയാഘോഷത്തിനെതിരെ വിമർശനമുയരുന്നുണ്ട്. എന്നാൽ ഗൗരി ലങ്കേഷ് വധക്കേസിൽ തനിക്കെതിരെ ഇതുവരെ കുറ്റം ചുമത്തിയിട്ടില്ലെന്നും നിയമ നടപടികൾ പുരോഗമിക്കുകയാണെന്നുമാണ് ശ്രീകാന്തിന്റെ പ്രതികരണം.
2017 സെപ്റ്റംബർ അഞ്ചിന് ബംഗളൂരുവിലെ വീടിന് മുന്നിൽവെച്ചാണ് ഗൗരി ലങ്കേഷിനെ വെടിവെച്ചു കൊലപ്പെടുത്തിയത്. 2018 ആഗസ്റ്റ് 18 നാണ് ആന്റി ടെററിസം സ്‌ക്വാഡ് ശ്രീകാന്ത് പങ്കാർക്കറിനെ അറസ്റ്റ് ചെയ്തത്. എക്‌സ്‌പ്ലോസീവ് ആക്ട്, എക്‌സ്‌പ്ലോസീവ് സബ്‌സ്റ്റൻസസ് ആക്ട്, യുഎപിഎ തുടങ്ങിയ വകുപ്പുകളാണ് പങ്കാർക്കർക്കെതിരെ ചുമത്തിയിരിക്കുന്നത്. 2024 സെപ്റ്റംബർ നാലിനാണ് കർണാടക ഹൈക്കോടതി പങ്കാർക്കർക്ക് ജാമ്യം അനുവദിച്ചത്.