
'ജനാധിപത്യത്തിൽ ഇടപെടാനുള്ള വിദേശ ശക്തികളുടെ നീക്കം'; സോറസിന്റെ പരാമർശം ആയുധമാക്കി കേന്ദ്ര സർക്കാർ
|അദാനി വിഷയത്തിൽ പ്രതിപക്ഷം പിന്നോട്ടില്ല
ന്യൂഡൽഹി: ജോർജ് സോറസിന്റെ പരാമർശം ആയുധമാക്കി കേന്ദ്ര സർക്കാരും ബിജെപിയും. ഇന്ത്യയുടെ ജനാധിപത്യത്തിൽ ഇടപെടാനുള്ള വിദേശ ശക്തികളുടെ നീക്കമാണ് വിവാദത്തിന് പിന്നിൽ എന്നാണ് ബിജെപി നിലപാട്. അതേസമയം, അദാനി വിഷയത്തിൽ സർക്കാർ ഒളിച്ചു കളിക്കുന്നു എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് പ്രതിപക്ഷം.
ഹിൻഡൻബർഗ് റിപ്പോർട്ടും ശത കോടിശ്വരൻ ജോർജ് സോറസിന്റെ പരാമർശവും ഇന്ത്യയുടെ ജനാധിപത്യത്തിൽ ഇടപെടാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നാണ് ബിജെപിയും കേന്ദ്ര സർക്കാരും പ്രചരിപ്പിക്കാൻ ഒരുങ്ങുന്നത്. ഇതിന്റെ ആദ്യ പടിയായാണ് സോറസിനെതിരെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി രംഗത്ത് വന്നത്.
അദാനി പ്രതിസന്ധി ഇന്ത്യയിൽ ജനാധിപത്യത്തിന്റെ പുനരുജ്ജീവനത്തിന് കാരണമാകുമെന്നും വിദേശനിക്ഷേപകരോടും പാർലമെന്റിലും മോദിക്ക് മറുപടി നൽകിയേ മതിയാകൂവെന്നുമുള്ള സോറസിന്റെ പ്രസ്താ വന വേണ്ടപ്പെട്ടവരെ അധികാരത്തിലെത്തിക്കാനുള്ള വിദേശശക്തികളുടെ ശ്രമമാണെന്ന് സ്മൃതി ഇറാനി പ്രതികരിച്ചു.
ദേശീയത ഉയർത്തി അദാനി വിഷയത്തിൽ പ്രതിപക്ഷ പ്രതിഷേധത്തിന്റെ മുന ഒടിക്കാമെന്നും ഭരണപക്ഷം കണക്ക് കൂട്ടുന്നു. എന്നാൽ അദാനി വിഷയത്തിൽ പിന്നോട്ടില്ല എന്ന നിലപാടിൽ പ്രതിപക്ഷം ഉറച്ചുനിൽക്കുന്നു. മാർച്ച് പകുതിയോടെ ആരംഭിക്കുന്ന ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടത്തിൽ അദാനി വിഷയം ശക്തമായി ഉയർത്താനാണ് പ്രതിപക്ഷ തീരുമാനം. പാർലമെൻറിന് പുറത്തും പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം ആലോചിക്കുന്നുണ്ട്.


