< Back
India
ഛത്തീസ്​ഗഢിൽ 15കാരിയെ തട്ടിക്കൊണ്ടുപോയി ഹരിയാനക്കാരന് വിറ്റു; ബലാത്സം​ഗത്തിനിരയാക്കി വാങ്ങിയയാൾ
India

ഛത്തീസ്​ഗഢിൽ 15കാരിയെ തട്ടിക്കൊണ്ടുപോയി ഹരിയാനക്കാരന് വിറ്റു; ബലാത്സം​ഗത്തിനിരയാക്കി വാങ്ങിയയാൾ

Web Desk
|
22 Dec 2022 5:46 PM IST

സംഭവത്തിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

കോർബ: 15കാരിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ഹരിയാന സ്വദേശിക്ക് വിറ്റു. പെൺകുട്ടിയെ വാങ്ങിയ ആൾ തുടർച്ചയായി ബലാത്സം​ഗം ചെയ്തു. ഛത്തീസ്​ഗഢിലെ കോറിയ ജില്ലയിൽ ഒക്ടോബറിലാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. രണ്ട് മാസത്തിനു ശേഷം കഴിഞ്ഞദിവസം ഹരിയാനയിലെ സോനിപ്പത്തിൽ നിന്നും പെൺകുട്ടിയെ പൊലീസുകാർ മോചിപ്പിച്ചു.

സംഭവത്തിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ജില്ലയിലെ പാട്ന പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് കോറിയ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് കവിത താക്കൂർ പറഞ്ഞു. ഒക്ടോബർ 11ന് കുടുംബത്തോടൊപ്പം ദസറ ഉത്സവത്തിന് പോയ പെൺകുട്ടിയെയാണ് പ്രതികൾ തട്ടിക്കൊണ്ടുപോയത്.

തുടർന്ന് മാതാപിതാക്കളുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ഇരയായ പെൺകുട്ടിയുടെ കുടുംബം നൽകിയ സൂചനകൾ പ്രകാരം നിരവധി പേരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. തുടർന്ന് ഹരിയാനയിലേക്ക് ഒരു സം​ഘം പൊലീസുകാരെ അയയ്ക്കുകയുമായിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയെ 35കാരന് വിറ്റതായും ഇയാൾ പലതവണ ബലാത്സം​ഗം ചെയ്തതായും വ്യക്തമായി- താക്കൂർ പറഞ്ഞു.

സോനിപത്തിൽ നിന്നുള്ള യുവാവിനെ കൂടാതെ, രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേരെ കോരിയയിൽ നിന്നും രണ്ട് പേരെ കോർബയിൽ നിന്നും ഒരാളെ സൂരജ്പൂരിൽ നിന്നുമാണ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി വിറ്റതിൽ ഇവർ പങ്കാളികളാണെന്ന് പൊലീസ് അറയിച്ചു.

പ്രതികൾക്കെതിരെ ഐപിസി, പോക്സോ എന്നിവയിലെ വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തതായും അന്വേഷണം തുടരുകയാണെന്നും ഡിവൈഎസ്പി കൂട്ടിച്ചേർത്തു.

Similar Posts