< Back
India
പ്രിയങ്ക ഗാന്ധിയുടെ സന്ദർശനത്തിനിടെ ഗോവ കോൺഗ്രസിൽ കൂട്ടരാജി
India

പ്രിയങ്ക ഗാന്ധിയുടെ സന്ദർശനത്തിനിടെ ഗോവ കോൺഗ്രസിൽ കൂട്ടരാജി

Web Desk
|
10 Dec 2021 5:23 PM IST

കോൺഗ്രസിന് തിരിച്ചടിയായി ദക്ഷിണ ഗോവയിൽ നിന്നുള്ള മുതിർന്ന നേതാവായ മൊറേനോ റെബെലോയും രാജിവെച്ചിരുന്നു. പാർട്ടിക്കെതിരെ പ്രവർത്തിക്കുന്ന കർട്ടോറിം മണ്ഡലത്തിലെ എംഎൽഎ അലിക്‌സോ റെജിനൽഡോ ലോറൻകോയ്ക്ക് പാർട്ടി സ്ഥാനാർഥിത്വം നൽകിയതിൽ പ്രതിഷേധിച്ചാണ് അദ്ദേഹം പാർട്ടി വിട്ടത്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ സന്ദർശനത്തിനിടെ ഗോവ കോൺഗ്രസിൽ കൂട്ടരാജി. സ്വതന്ത്ര എംഎൽഎ രോഹൻ ഖോണ്ഡെയെ പിന്തുണക്കുന്നവരാണ് 2022 നിയമസഭ തെരഞ്ഞെടുപ്പിനെ കോൺഗ്രസ് ഗൗരവമായി കാണുന്നില്ലെന്ന് ആരോപിച്ച് പാർട്ടി വിട്ടത്. ഇവർ പോർവോറിം മണ്ഡലത്തിൽ നിന്നുള്ളവരാണ്.

'വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെ കോൺഗ്രസ് ഗൗരവമായി കാണുന്നില്ല. നേതാക്കളുടെ മനോഭാവം കണ്ടാൽ അങ്ങനെ തോന്നുന്നു'-മുൻ ജില്ല പഞ്ചായത്ത് മെമ്പർ ഗുപേഷ് നായിക് പറഞ്ഞു.

കോൺഗ്രസിന് തിരിച്ചടിയായി ദക്ഷിണ ഗോവയിൽ നിന്നുള്ള മുതിർന്ന നേതാവായ മൊറേനോ റെബെലോയും രാജിവെച്ചിരുന്നു. പാർട്ടിക്കെതിരെ പ്രവർത്തിക്കുന്ന കർട്ടോറിം മണ്ഡലത്തിലെ എംഎൽഎ അലിക്‌സോ റെജിനൽഡോ ലോറൻകോയ്ക്ക് പാർട്ടി സ്ഥാനാർഥിത്വം നൽകിയതിൽ പ്രതിഷേധിച്ചാണ് അദ്ദേഹം പാർട്ടി വിട്ടത്.

''കഴിഞ്ഞ നാലര വർഷമായി പാർട്ടിയുടെ ഒരു പ്രവർത്തനത്തിലും സഹകരിക്കാത്ത ആളാണ് അലീക്‌സോ റെജിനാൾഡോ ലോറൻസോ. പാർട്ടി പ്രവർത്തകരേയും താങ്കളെ തന്നെയും അപമാനിക്കുന്ന പ്രവർത്തനങ്ങളാണ് അദ്ദേഹം ചെയ്തിരുന്നത്. അടുത്തിടെ നടന്ന ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കാർട്ടോറിമിൽ പാർട്ടി സ്ഥാനാർഥിക്കെതിരെ പ്രവർത്തിക്കുകയും ചെയ്തു. ഇപ്പോൾ അദ്ദേഹത്തെ പാർട്ടി വർക്കിങ് പ്രസിഡന്റായി അവരോധിക്കുകയും പാർട്ടി സ്ഥാനാർഥിയായി പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു''-ഗോവ പിസിസി അധ്യക്ഷൻ ഗിരീഷ് ചോദങ്കറിന് അയച്ച കത്തിൽ റൊബേലോ പറഞ്ഞു.

നിയമസഭ തെരഞ്ഞെടുപ്പിൽ ഗോവ ഫോർവേഡ് പാർട്ടിയുമായുള്ള സഖ്യത്തെച്ചൊല്ലിയുള്ള ഭിന്നതയാണ് കൂട്ടരാജിക്ക് കാരണമായത്. ജിഎഫ്പി കോൺഗ്രസിന് പിന്തുണ നൽകുക മാത്രമാണ് ചെയ്തതെന്നും ഈ ഘട്ടത്തിൽ അതിനെ സഖ്യമായി വിശേഷിപ്പിക്കേണ്ടതില്ലെന്നും ഗോവയുടെ ചുമതലയുള്ള പി.ചിദംബരം വ്യാഴാഴ്ച പറഞ്ഞിരുന്നു.

Related Tags :
Similar Posts