< Back
India
അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാൻ നിർദേശിച്ചത് സർക്കാർ; ഇന്ത്യയിലെ മാധ്യമ സെൻസർഷിപ്പിൽ ആശങ്ക പ്രകടിപ്പിച്ച് എക്സ്
India

അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാൻ നിർദേശിച്ചത് സർക്കാർ; ഇന്ത്യയിലെ മാധ്യമ സെൻസർഷിപ്പിൽ ആശങ്ക പ്രകടിപ്പിച്ച് എക്സ്

Web Desk
|
8 July 2025 8:37 PM IST

ഒരു മണിക്കൂറിനുള്ളിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം ആവശ്യപ്പെട്ടതായും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്‌ത നിലയിൽ തുടരണമെന്നും അറിയിച്ചതായി എക്സ് വെളിപ്പെടുത്തി

ന്യൂഡൽഹി: അന്താരാഷ്ട്ര വാർത്താ ഏജൻസി റോയിട്ടേഴ്‌സ് ഉൾപ്പടെ 2,355 അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാൻ ഇന്ത്യൻ സർക്കാരാണ് നിർദേശിച്ചതെന്ന് എലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള എക്സ്. ശരിയായ ന്യായീകരണം നൽകാതെയാണ് അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാൻ നിർദേശിച്ചതെന്നും പോസ്റ്റിൽ പറയുന്നു. ഒരു മണിക്കൂറിനുള്ളിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം ആവശ്യപ്പെട്ടതായും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്‌ത നിലയിൽ തുടരണമെന്നും അറിയിച്ചതായി എക്സ് വെളിപ്പെടുത്തി.

തൽഫലമായി ആഗോള വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിന്റെ അക്കൗണ്ട് എക്സ് പ്ലാറ്റ്‌ഫോമിൽ നിന്ന് താൽക്കാലികമായി നീക്കം ചെയ്‌തു. പിന്നീട് പൊതുജന പ്രതിഷേധത്തെത്തുടർന്ന് അക്കൗണ്ട് അൺബ്ലോക്ക് ചെയ്യാൻ സർക്കാർ തന്നെ കമ്പനിയോട് അഭ്യർഥിച്ചതായും എക്‌സ് പോസ്റ്റിൽ പറയുന്നു. ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്ന മാധ്യമ സെൻസർഷിപ്പിൽ ആശങ്ക പ്രകടിപ്പിച്ച എക്സ് ലഭ്യമായ എല്ലാ നിയമപരമായ ഓപ്ഷനുകളും പരിശോധിക്കുന്നുണ്ടെന്നും സൂചിപ്പിച്ചു.

'ഈ ബ്ലോക്ക് ചെയ്യൽ ഉത്തരവുകൾ കാരണം ഇന്ത്യയിൽ നടക്കുന്ന മാധ്യമ സെൻസർഷിപ്പിനെക്കുറിച്ച് ഞങ്ങൾക്ക് വളരെയധികം ആശങ്കയുണ്ട്. ലഭ്യമായ എല്ലാ നിയമപരമായ ഓപ്ഷനുകളും എക്സ് പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന ഉപയോക്താക്കളിൽ നിന്ന് വ്യത്യസ്തമായി ഈ എക്സിക്യൂട്ടീവ് ഉത്തരവുകൾക്കെതിരെ നിയമപരമായ വെല്ലുവിളികൾ കൊണ്ടുവരാനുള്ള സാധ്യത ഇന്ത്യൻ നിയമത്താൽ പരിമിതപ്പെടുത്തിയിരിക്കുന്നു. ബാധിച്ച ഉപയോക്താക്കളോട് കോടതികൾ വഴി നിയമപരമായ പരിഹാരങ്ങൾ തേടാൻ ഞങ്ങൾ അഭ്യർഥിക്കുന്നു.' എക്സ് പറയുന്നു. അതേസമയം, റോയിട്ടേഴ്‌സിന്റെ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാൻ പ്രത്യേക നിർദേശങ്ങൾ പുറപ്പെടുവിച്ചുവെന്ന വാർത്ത മന്ത്രാലയം നിഷേധിച്ചു.

Similar Posts